head3
head1

ആപ്പിള്‍ ഫോണ്‍ സ്വന്തമായി റിപ്പയര്‍ ചെയ്യാം… സെല്‍ഫ് സര്‍വ്വീസ് റിപ്പയര്‍ പ്രോഗ്രാം വരുന്നു

ഡബ്ലിന്‍ : ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ഫോണിന്റെയും കംപ്യൂട്ടറുകളുടെയും തകരാറുകള്‍ സ്വന്തമായി പരിഹരിക്കാന്‍ അവസരമൊരുക്കുകയാണ് കമ്പനി. ഐഫോണുകളും മാക് കമ്പ്യൂട്ടറുകളും റിപ്പയര്‍ ചെയ്യുന്നതിന് സ്പെയര്‍ പാര്‍ട്‌സും ടൂളുകളും വില്‍ക്കാന്‍ ലഭ്യമാക്കുമെന്ന് ആപ്പിള്‍ അറിയിച്ചു.

അടുത്ത വര്‍ഷം ആദ്യം യുഎസില്‍ പ്രോഗ്രാം ആരംഭിക്കും. വര്‍ഷാവസാനത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ആപ്പിളിന്റെ എംഐ ചിപ്പ് ഉപയോഗിക്കുന്ന മാക് കമ്പ്യൂട്ടറുകളിലേക്കും സാധാരണ അറ്റകുറ്റപ്പണികളിലേക്കും ഈ പ്രോഗ്രാം വ്യാപിപ്പിക്കും.

ഉപഭോക്തൃ ഗ്രൂപ്പുകളില്‍ നിന്നുള്ള വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിനൊടുവിലാണ് സെല്‍ഫ് സര്‍വ്വീസ് റിപ്പയര്‍ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി റിപ്പയര്‍ മാനുവലുകളും ജെനുവിന്‍ പാര്‍ട്സുകളും ആപ്പിള്‍ ലഭ്യമാകും.

ലഭിക്കുക 200 ഓളം പാര്‍ട്സുകള്‍

ഐഫോണ്‍ 12, 13 മോഡലുകളിലെ ഡിസ്‌പ്ലേകള്‍, ബാറ്ററികള്‍, ക്യാമറകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന 200 ഓളം പാര്‍ട്സുകളും മറ്റുമായാണ് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുകയെന്ന് ആപ്പിള്‍ പറഞ്ഞു.

ആപ്പിളിന്റെ ഭാഗങ്ങളും ഉപകരണങ്ങളും മാനുവലുകളും വാങ്ങാന്‍ കഴിയുന്നതിന് റിപ്പയര്‍ ഷോപ്പുകളെ അനുവദിക്കുന്ന പ്രോഗ്രാം 2019ല്‍ കമ്പനി ആരംഭിച്ചിരുന്നു. 5,000 അംഗീകൃത റിപ്പയര്‍ പ്രൊവൈഡര്‍മാര്‍ക്ക് പുറമെ 2,800 ഇന്‍ഡിപ്പെന്‍ഡന്റ് ഷോപ്പുകളും ഈ പ്രോഗ്രാമിലുണ്ടായിരുന്നു.

മാറ്റിയ പാര്‍ട്സുകള്‍ തിരികെ നല്‍കി ഡിസ്‌കൗണ്ട്

സെല്‍ഫ് സര്‍വ്വീസ് റിപ്പയര്‍ പ്രോഗ്രാമനുസരിച്ച് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മാനുവല്‍ വായിച്ചതിനുശേഷം ഫോണോ കംപ്യൂട്ടറോ റിപ്പയര്‍ ചെയ്യുന്നതിന് ആ ഭാഗങ്ങള്‍ നേരിട്ട് വാങ്ങിക്കാം. ഇന്റിപ്പെന്‍ഡന്റ് റിപ്പയര്‍ ഷോപ്പുകളിലെ അതേ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പാര്‍ട്‌സ്, ടൂള്‍സ് എന്നിവ വാങ്ങാനാകും. റിപ്പയര്‍ പൂര്‍ത്തിയാക്കിയ ശേഷം മാറ്റിയ ഭാഗങ്ങള്‍ തിരികെ നല്‍കിയാല്‍ ഡിസ്‌കൗണ്ടും ലഭിക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.