head1
head3

അയര്‍ലണ്ടിനെ വംശീയതയുടെ നരകമാക്കുന്നത് അഞ്ച് ശതമാനം പേര്‍….

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വംശീയതയെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി ഇയോണ്‍ മോര്‍ഗനെ പരിശീലിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ബോബി റാവു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പരിശീലകനായി 30 വര്‍ഷം ചെലവഴിച്ച, എലൈറ്റ് ഹൈദരാബാദ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബോബി റാവു ഓണ്‍ലൈന്‍ മാധ്യമവുമായി നടത്തിയ സംഭാഷണത്തിലാണ് താന്‍ നേരിട്ട അവഗണനയുടെ നോവിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ടിലെ ഒല്ലി റോബിന്‍സണ്‍ നടത്തിയ ട്വീറ്റുകളുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.ഇയോണ്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് സമാനമായ വിമര്‍ശനമാണ് നേരിടുന്നത്.

റിപ്പബ്ലിക്കിലുടനീളം ക്രിക്കറ്റ് കോച്ചിംഗിനായി മൂന്ന് പതിറ്റാണ്ട് ചെലവഴിച്ച ബോബിറാവു ക്രിക്കറ്റ് രംഗത്തും പുറത്തും വംശീയ മുന്‍വിധികള്‍ മൂലം താന്‍ അനുഭവിച്ച ഹൃദയവേദനകളെക്കുറിച്ചാണ് സംസാരിച്ചത്. സ്ട്രാബെയ്നിലാണ് ഇദ്ദേഹം താമസിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് എത്‌നിക് ന്യൂനപക്ഷ അസോസിയേഷന്‍ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ബോബി റാവു.

തുടക്കം മുതല്‍ കേട്ടതെല്ലാം കളറിനെക്കുറിച്ച്…

ആദ്യമായി ഇംഗ്ലണ്ടിലും പിന്നീട് അയര്‍ലണ്ടിലും കളിക്കാന്‍ വന്നപ്പോള്‍ വളരെ ബുദ്ധിമുട്ട് നേരിട്ടതായി ബോബി റാവു പറഞ്ഞു. ”ഐറിഷ് ക്രിക്കറ്റിനും തന്റെ പ്രദേശത്തെ കമ്മ്യൂണിറ്റി വികസനത്തിനുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. കളിക്കാരെ പരിശീലിപ്പിച്ചു.ഒമ്പത് ട്രെയിനികളും ലോകകപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു. ചെറുപ്പത്തില്‍ ഇയോണ്‍ മോര്‍ഗന് പരിശീലനം നല്‍കി. ഇപ്പോള്‍ ഈ വിവാദത്തില്‍ അദ്ദേഹത്തിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും വിശ്വസിക്കുക പ്രയാസമാണ്”.ഐറിഷ് ക്രിക്കറ്റിലേക്ക് സംഭാവന നല്‍കുമ്പോഴും,ജോലിയുടെയും കളിയുടെയും സമയത്ത്, കളറിനെക്കുറിച്ചാണ് കേട്ടതെല്ലാം.ഒരു അവസരത്തില്‍ ജോലി പോലും നഷ്ടപ്പെട്ടു.

നരകമാക്കുന്നത് അഞ്ച് ശതമാനം , ഭാര്യയേയും വെറുതെ വിട്ടില്ല

എല്ലാവരും വംശീയവാദികളാണെന്നല്ല. ഒരുപക്ഷേ, 95 ശതമാനവും അങ്ങനെയല്ല. എന്നാല്‍ 5 ശതമാനം അങ്ങനെയാണ്. അവര്‍ നിങ്ങളുടെ ജീവിതം നരകമാക്കും ‘.അയര്‍ലണ്ടില്‍ നിന്നുള്ള ഭാര്യയും വംശീയ വിദ്വേഷത്തിന്റെ ചൂടറിഞ്ഞു. വര്‍ഷങ്ങളായി മോശമായ ഭീഷണികളും അപകീര്‍ത്തിപ്പെടുത്തലും നേരിടുന്നുണ്ടെന്നും ബോബി പറഞ്ഞു.

”ഭാര്യ ഐറിഷ് ആയിരുന്നിട്ടു പോലും എന്നെ വെറുതെ വിട്ടില്ല. ചില അവസരങ്ങളില്‍ മോശമായ കത്തുകളയച്ചു. വംശീയതയ്‌ക്കെതിരെ പ്രചാരണം നടത്തിയപ്പോഴും ജോലിയിലും സാമൂഹിക സേവനത്തിലും മുന്നേറിയപ്പോഴും അവര്‍ ചുവരുകളില്‍ ‘ബ്ലാക്ക് ബോബ്, വീട്ടില്‍ പോകുക’ എന്നെഴുതി . എന്റെ പൂന്തോട്ടം നശിപ്പിച്ചു. വളരെ വിഷാദകരമായ സമയമായിരുന്നു അത്. ഇതിനെതിരെ ഒരു നിയമവുമില്ല എന്നതാണ് നിരാശാജനകം. എനിക്ക് കോടതിയില്‍ പോകാന്‍ കഴിയില്ല. അതിനാല്‍ ഒരിക്കലും നീതി ലഭിക്കില്ല.

ജോണ്‍ ഹ്യമും പരാജയപ്പെട്ടു

വംശീയ സമത്വ നിയമത്തിനായി പ്രചാരണം നടത്തിയ പരേതനായ ജോണ്‍ ഹ്യൂമുമായുള്ള സുഹൃദ്ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.”1998ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ജോണ്‍ ഹ്യൂമുമായി ചങ്ങാത്തത്തിലായിരുന്നു താന്‍. വംശീയ സമത്വ ബില്‍ ഐറിഷ് പാര്‍ലമെന്റില്‍ പാസാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

”വംശീയ ദുരുപയോഗത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ അയര്‍ലണ്ടില്‍ ഒരു നിയമവുമില്ല. വംശീയത വ്യത്യസ്ത രീതികളില്‍ നടപ്പാക്കാം. അത് ചെയ്യുന്നതിന് സൂക്ഷ്മമായ മാര്‍ഗങ്ങളുണ്ട്. വിദ്യാസമ്പന്നര്‍ അങ്ങനെയാണ് ചെയ്യുന്നത്. അവര്‍ നമ്മളുടെ മുന്നോട്ടുള്ള വഴി തടയും. പ്രമോഷന്‍ തടയും. ജോലി നിഷേധിക്കും. ചര്‍മ്മത്തിന്റെ നിറം നോക്കി കുറഞ്ഞ യോഗ്യതയുള്ളയാളുകളെ നമുക്ക് പകരം നിയമിക്കും …

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവര്‍…

സ്വന്തം ജീവന്‍ അപഹരിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ച ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു കളിക്കാരന്റെ ദു:ഖകരമായ സംഭവവും ബോബി വിവരിച്ചു.

”കര്‍ണാടകയില്‍ നിന്നുള്ളയാളായിരുന്നു ആ കളിക്കാരന്‍. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല, കാരണം അദ്ദേഹം ഇപ്പോഴും ഫീല്‍ഡിലുണ്ട്. വംശീയവാദികള്‍ വല്ലാതെ അദ്ദേഹത്തെ വേട്ടയാടി.ഒടുവില്‍ വിഷാദരോഗ ബാധിതനായി. കോടതിയില്‍ പോയി, പക്ഷേ അവിടെനിന്നും നീതി ലഭിച്ചില്ല. ഇതെല്ലാം ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയ്ക്കാന്‍ താന്‍ ഇല്ലായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ടെന്ന് ബോബി പറഞ്ഞു.

എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍

കോച്ചിംഗിനുപുറമെ, വംശീയ ഐക്യം മുന്‍ നിര്‍ത്തി ധാരാളം സാമൂഹിക സേവനങ്ങളും ബോബി റാവു ചെയ്തിട്ടുണ്ട്. യുകെ സര്‍ക്കാര്‍ എംബിഇ അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. വംശീയതയെ വെല്ലുവിളിക്കാനും അയര്‍ലണ്ടിലെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഓള്‍ ടുഗെദര്‍ നൗ കാമ്പെയ്‌നിലും ബോബി പങ്കാളിയാണ്. ”25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്രദേശത്ത് താമസിക്കുന്നു. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് ” ബോബി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.