ഗോള്‍വേയിലെ സുകന്യയെ പിന്തുണയ്ക്കാം,ഉയരട്ടെ അയര്‍ലണ്ടും,ഇന്ത്യയും ….
അയര്‍ലണ്ടില്‍ നിന്നും അന്റാര്‍ട്ടിക്ക് പര്യവേഷണ സംഘാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആസം സ്വദേശിനി
ഗോള്‍വേ : അയര്‍ലണ്ടിനും ഇന്ത്യയ്ക്കും ഒരു പോലെ അഭിമാനമാവുകയാണ് ഗോള്‍വേയിലെ നാഷണല്‍ യൂണിവേഴ്സ്റ്റിറ്റി ഓഫ് അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥിനി സുകന്യ സൈകിയ.
അന്റാര്‍ട്ടിക്ക് പര്യവേഷണ സംഘാംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ് ഗവേഷണ വിദ്യര്‍ഥി കൂടിയായ ആസമിന്റെ ഈ സ്വന്തം പരിസ്ഥിതി പ്രവര്‍ത്തകയെ.
80 കാലാവസ്ഥാ പോരാളികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമൊപ്പമാകും സുകന്യയുടെ അഭിമാനയാത്ര. നവംബറില്‍ അന്താരാഷ്ട്ര അന്റാര്‍ട്ടിക്ക് പര്യവേഷണത്തിനുള്ള ക്ലൈമറ്റ് ഫോഴ്‌സ് അംബാസഡര്‍മാരായാണ് ഇവര്‍ യാത്ര തുടങ്ങുക.
2041ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഈ പര്യവേഷണം, കാലികമായ കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, ശുദ്ധമായ ഊര്‍ജ്ജ ശേഷികള്‍ എന്നിവയില്‍ യുവ നേതാക്കളെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിന് പര്യവേഷണം ലക്ഷ്യമിടുന്നത്,ഒപ്പം കാലാവസ്ഥയെ സംബന്ധിച്ച് ലോക നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് ആശയങ്ങള്‍ കൈമാറുന്നതിനും ഈ യാത്ര വേദിയൊരുക്കും.
സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പി .എച്ച് .ഡി വിദ്യാര്‍ഥിനിയാണ് സുകന്യ. കാലാവസ്ഥാ വ്യതിയാനവും നഗരവല്‍ക്കരണവും മലിനജല പരിപാലന സംവിധാനങ്ങളിലുണ്ടാക്കുന്ന ആഘാതമാണ് സുകന്യയുടെ ഗവേഷണ വിഷയം. പര്യവേഷണത്തില്‍ ചേരുന്നതിനുള്ള അപേക്ഷ സ്വീകരിച്ചതിന്റെ ആവേശത്തിലാണ് സുകന്യ.
അന്റാര്‍ട്ടിക്കയെ സംരക്ഷിക്കാന്‍ യുവാക്കളെ ഇടപഴകുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി പര്യവേഷകന്‍ റോബര്‍ട്ട് സ്വാന്‍ സ്ഥാപിച്ചതാണ് 2041ഫൗണ്ടേഷന്‍. ഖനനവും ധാതു പര്യവേക്ഷണവും 2041 വരെ നിരോധിച്ച അന്റാര്‍ട്ടിക്ക് ഉടമ്പടിയില്‍ പുനരാലോചന നടത്താന്‍ കഴിയുന്ന വര്‍ഷമെന്ന നിലയിലാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
റീസൈക്ലിംഗ്, പുനരുപയോഗ ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള സുസ്ഥിരത എന്നിവയിലൂടെ അന്റാര്‍ട്ടിക്കയുടെ സംരക്ഷണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചയാളാണ് റോബര്‍ട്ട് സ്വാന്‍ .കാലാവസ്ഥാ ശാസ്ത്രം, വ്യക്തിഗത നേതൃത്വം, സുസ്ഥിര സമ്പ്രദായങ്ങളുടെ ഉന്നമനം എന്നിവയില്‍ ബിസിനസ്സുകളെയും കമ്മ്യൂണിറ്റികളെയും ഇടപഴകുക എന്നതാണ് അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ ദൗത്യം.
ആവേശത്തിന്റെ കൊടുമുടിയില്‍ സുകന്യ
”ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. വിദൂര സ്വപ്നം മാത്രമാണെന്ന് കരുതിയതിനാല്‍ ഇതിനെക്കുറിച്ച് ആരോടും മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. ഞാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല, അതിനാല്‍ വലിയ പ്രതീക്ഷകൊടുത്തിരുന്നില്ല. അമ്മയോടും സഹോദരിയോടും പറഞ്ഞിരുന്നു. എന്നോട് ചോദിക്കാതെ, അമ്മ ഇതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു! അമ്മ വളരെ സന്തോഷവതിയായിരുന്നു. ആ പോസ്റ്റ് വൈറലായി. എന്റെ കമ്മ്യൂണിറ്റിയിലും ഇന്ത്യയിലുമെല്ലാം അത് വലിയ ചര്‍ച്ചയായി. മാധ്യമങ്ങള്‍ ഇടപെട്ടു. ആകെ ആവേശമായി.ജീവിതത്തിലൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം വളരെയധികം മാധ്യമ ശ്രദ്ധ ലഭിച്ചു” സുകന്യ പറയുന്നു .
കാലാവസ്ഥാ വ്യതിയാനത്തോടുള്ള സുകന്യയുടെ അഭിനിവേശം കുട്ടിക്കാലം മുതലേയുള്ളതാണ്. അതിനെക്കുറിച്ച് സുകന്യ പറയുന്നത് കേള്‍ക്കാം-”കാലാവസ്ഥയ്ക്ക് പിന്നിലെ ശാസ്ത്രം മുമ്പ് എനിയ്ക്ക് അറിയില്ലായിരുന്നു, പക്ഷേ അതിനെക്കുറിച്ച് ബോധവതിയായിരുന്നു. അസമില്‍ നിന്നാണ് ഞാന്‍ വരുന്നത്, അവിടെ വെള്ളപ്പൊക്കമാണ്.ഓരോ വര്‍ഷവും ഇത് കൂടുതല്‍ രൂക്ഷമാവുകയാണ്. എനിയ്ക്കറിയാവുന്ന ആളുകള്‍ കണ്‍മുന്നില്‍ മരിക്കുന്നത് നിസ്സഹായതോടെ കണ്ട് നിന്നിട്ടുണ്ട്. ഇത് എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അതുകൊണ്ടുതന്നെ അതിന്റെ പാരിസ്ഥിതിക വശങ്ങളെക്കുറിച്ചറിയാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു”.
”ഇന്ത്യയില്‍ ഞങ്ങള്‍ ഒരിക്കലും ഭക്ഷണം പാഴാക്കുന്നില്ല, അതിനെ മാനിക്കുന്നു. ഇന്ത്യന്‍ അമ്മമാര്‍ അക്കാര്യത്തില്‍ വളരെ കര്‍ക്കശക്കാരാണ്! ഞങ്ങള്‍ക്ക് ഒരു പ്ലാസ്റ്റിക് ബാഗ് ലഭിച്ചാല്‍, അത് കട്ടില്‍ കീഴില്‍ സംരക്ഷിക്കും. എല്ലായ്‌പ്പോഴും അങ്ങനെയാണ്. പക്ഷേ കാലക്രമേണ ആളുകള്‍ മാറി, പ്ലാസ്റ്റിക്ക് കൂടുതല്‍ ലഭ്യമായി. ഇതിനെക്കുറിച്ച് പഠിച്ചതോടെ, അതിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കിയതോടെ കൂടുതല്‍ ആവേശത്തോടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ പൂര്‍ണ്ണമായും ഏര്‍പ്പെട്ടു”.
അക്കാദമിക് കമ്മ്യൂണിറ്റികളില്‍ മാത്രമല്ല, പൊതുജനങ്ങളിലേക്കും ഈ കാലാവസ്ഥാ വ്യതിയാന സന്ദേശം പ്രചരിപ്പിക്കണമെന്നാണ് സുകന്യ ആഗ്രഹിക്കുന്നത്.
”സതാംപ്ടണ്‍ സര്‍വകലാശാലയുമായി ചേർന്ന് ഏര്‍പ്പെട്ട ഒരു പദ്ധതിക്കായി, തേയിലത്തോട്ട തൊഴിലാളികളുമായി സംവദിക്കാന്‍ കഴിഞ്ഞു. ആ തൊഴിലാളികള്‍ക്ക് ധാരാളം ഫീല്‍ഡ് പരിജ്ഞാനമുണ്ടായിരുന്നു, പക്ഷേ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവര്‍ക്ക് ശാസ്ത്രീയമായ അറിവുണ്ടായിരുന്നില്ല. അവര്‍ നിരക്ഷരരായിരുന്നു. അവരുടെ ജീവിതത്തെ ഇത് എത്രമാത്രം ബാധിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.ഗവേഷണം മാത്രമല്ല, ഇക്കാര്യത്തില്‍ ആളുകളെ ബോധവാന്മാരാക്കാന്‍ കൂടുതല്‍ സജീവമായി എന്തെങ്കിലും ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്”
”നിങ്ങള്‍ ഇത് പഠിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ പ്രശ്‌നമാണ്” എന്നൊരു മനോഭാവമുണ്ട്. അതിനാല്‍ അതൊരു പ്രധാന വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തു” സുകന്യ പറയുന്നു.
അന്റാര്‍ട്ടിക്കന്‍ ദൗത്യം വന്‍ പണച്ചെലവുള്ളത്; പ്രതീക്ഷ സമൂഹത്തില്‍
അന്റാര്‍ട്ടിക്കയില്‍ പോകണമെങ്കില്‍ വന്‍ പണച്ചെലവുണ്ട്. അത് കണ്ടെത്താനായി ക്രൗഡ് ഫണ്ടിംഗിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ധനസമാഹരണം നടത്തുകയാണ് സുകന്യ.എല്ലാത്തിനും കൂടി ഏതാണ്ട് 20,000 ഡോളര്‍ വേണ്ടിവരും. ഇത് ചെറിയ ഫണ്ടുകളായി സമാഹരിക്കാനാണ് ശ്രമിക്കുന്നത്.
”ഞാന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെടുന്നുണ്ട്,,പക്ഷേ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായതിനാല്‍ അയര്‍ലണ്ടില്‍ അത് ബുദ്ധിമുട്ടാണെന്നാണ് ആദ്യ കണ്ടെത്തല്‍.
തവണകളായാണ് പണം അടയ്ക്കേണ്ടത്. ആദ്യത്തേത് എന്റെ സമ്പാദ്യം ഉപയോഗിച്ച് നല്‍കി. പക്ഷേ അടുത്തതിന് എന്തുചെയ്യുമെന്ന് അറിയില്ല. അതിനാല്‍ സമയം നീട്ടി ചോദിച്ചു.സംഘാടകര്‍ അനുവദിച്ചു.പക്ഷേ സമ്മര്‍ദ്ദം ഇപ്പോഴും ഉണ്ട്.
അടുത്ത ഇന്‍സ്റ്റാള്‍മെന്റ് 5000 ഡോളറാണ് നല്‍കേണ്ടത്”ക്രൗഡ് ഫണ്ടിംഗിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും പര്യവേഷണത്തിന് ധനസഹായം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സുകന്യ.
”ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്, അതിനാല്‍ ഓരോ വ്യക്തിയുടെയും പരിധി എനിക്കറിയാം. ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല,എല്ലാവരുടേതുമാണ്. ഇത് നിങ്ങള്‍ക്കും എനിക്കും അപ്പുറമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”.
ഒരു കൈ സഹായിക്കാം ,സുകന്യയെ
സുകന്യയ്ക്ക് ലഭിച്ചിരിക്കുന്നത് അപൂര്‍വമായ ഒരു ഗവേഷണ അവസരമാണ്. അന്റാര്‍ട്ടിക്കയിലെ ദുര്‍ബലമായ ആവാസവ്യവസ്ഥയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങള്‍ നേരിട്ടനുഭവിക്കാന്‍ ഇത് അവളെ വഴിയൊരുക്കും. അവളുടെ പിഎച്ച്ഡി ഗവേഷണവുമായി യോജിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിശാലമായ വീക്ഷണം നല്‍കുന്നതുമാണ് ഈ പഠനം.
പക്ഷെ ,പണം ഒരു പ്രശ്നമാണ്. ഉദാരമതികളുടെ സഹായം തനിക്ക് ലഭിക്കുമെന്ന ഉത്തമ വിശ്വാസമാണ് സുകന്യ
സുകന്യയുടെ യാത്രയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഗോ ഫണ്ട് മി പേജ് സന്ദര്‍ശിക്കാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.