head1
head3

കോവിഡ് പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റും വാങ്ങി നാടുവിട്ടത് 9,000 പേര്‍

ഡബ്ലിന്‍ : കോവിഡ് പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റും (പിയുപി) വാങ്ങി കഴിഞ്ഞ വര്‍ഷം നാടുവിട്ടത് 9,000 പേരെന്ന് പാര്‍ലമെന്ററി അക്കൗണ്ട്സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തല്‍. ഇവരെല്ലാം ഇപ്പോള്‍ സ്വന്തം നാട്ടിലാണ് താമസിക്കുന്നത്. ഇവരുടെ ക്ലെയിം പിന്നീട് നിരസിച്ചതായും സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ജനറല്‍ ജോണ്‍ മക്കിയോണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 20 മില്യണ്‍ യൂറോയുടെ വ്യാജ സോഷ്യല്‍ പ്രൊട്ടക്ഷന്‍ പേയ്‌മെന്റ് ക്ലെയിമുകളാണുണ്ടായത്. ഈ വര്‍ഷം അത് 16 മില്യണ്‍ യൂറോയായി കുറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

ഏകദേശം 25 മില്യണ്‍ യൂറോയുടെ പിയുപി പേയ്‌മെന്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഈ തുകയുടെ ഏകദേശം 11 മില്യണ്‍ യൂറോ മാത്രമേ തിരിച്ചുപിടിക്കാനായുള്ളു.

പിയുപിയില്‍ 80% ജീവനക്കാര്‍

പിയുപി സ്‌കീമിലുള്ളവരില്‍ 80% ജീവനക്കാരും ബാക്കിയുള്ളത് സ്വയം തൊഴില്‍ സംരംഭകരുമാണെന്ന് മക്കിയോണ്‍ പറഞ്ഞു. സൂക്ഷ്മപരിശോധന കുറവായിരുന്നിട്ടും 500,000 അപേക്ഷകള്‍ അധികൃതര്‍ നിരസിച്ചു. ആകെ 200 ജീവനക്കാരെ വെച്ചുകൊണ്ടാണ് ഈ ജോലികളെല്ലാം ചെയ്തതെന്നും ഇദ്ദേഹം പറഞ്ഞു.

ഏകദേശം 1.8 മില്യണ്‍ ക്ലെയിമുകളാണ് പിയുപിക്ക് വേണ്ടിയുണ്ടായത്. ഏകദേശം ഒമ്പത് വര്‍ഷത്തെ തൊഴിലന്വേഷകരുടെ ക്ലെയിമുകള്‍ക്ക് തുല്യമായിരുന്നു ഇത്.

വരുമാനം ലഭിച്ചു തുടങ്ങിയതിനാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ പിയുപി പുനരവലോകനം ചെയ്യുമെന്നും മക്കിയോണ്‍ പറഞ്ഞു.

പത്തിലൊരാള്‍ ‘കള്ളന്‍’

പിയുപി പേയ്‌മെന്റ് ലഭിക്കുന്ന പത്തില്‍ ഒരാള്‍ക്ക് അതിന് യോഗ്യതയില്ലെന്ന് റാന്‍ഡം സര്‍വേയില്‍ കണ്ടെത്തിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സീമസ് മക്കാര്‍ത്തി അറിയിച്ചു. ഇക്കാര്യം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് മക്കാര്‍ത്തി ഉപദേശിച്ചു.

2020ല്‍, സാമൂഹിക സുരക്ഷാ പേയ്‌മെന്റുകളില്‍ 48% വര്‍ധിച്ച് 30 ബില്യണ്‍ യൂറോയിലെത്തി. പിയുപി, ടിഡബ്ല്യുഎസ്എസ്, ഇഡബ്ല്യുഎസ്എസ് എന്നിങ്ങനെ മൂന്ന് കോവിഡ് വരുമാന സപ്പോര്‍ട്ട് സ്‌കീമുകള്‍ക്കായി 9 ബില്യണ്‍ യൂറോ ചെലവഴിച്ചു. ഈ സ്‌കീമുകളുടെ നിര്‍വ്വഹണത്തിനായി 635 മില്യണ്‍ യൂറോയും ചെലവിട്ടു.

ഈ വര്‍ഷം മൊത്തത്തില്‍, 102 മില്യണ്‍ യൂറോയുടെ ഓവര്‍ പേയ്മെന്റുകളാണ് ആനുകൂല്യങ്ങളിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3 മില്യണ്‍ യൂറോ കൂടുതലാണിത്- മക്കാര്‍ത്തി പറഞ്ഞു.

2019 അവസാനത്തോടെ സാമൂഹ്യ സുരക്ഷാവകുപ്പിന് 3.9 ബില്യണ്‍ യൂറോയുടെ കരുതല്‍ ശേഖരമാണുണ്ടായിരുന്നതെന്ന് മക്കാര്‍ത്തി പറഞ്ഞു. അതില്‍ ഏകദേശം 90%ന്റെ കുറവുണ്ടായി. ഇപ്പോഴത് 435 മില്യണ്‍ യൂറോയാണെന്നും മക്കാര്‍ത്തി വെളിപ്പെടുത്തി.

നിയന്ത്രണങ്ങളും രോഗങ്ങളും ജീവനക്കാരുടെ കുറവുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിയുപി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനായതായും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.