head3
head1

അഫോര്‍ഡബിള്‍ സ്‌കീമില്‍  അപേക്ഷിക്കുന്ന ദമ്പതികളുടെ വരുമാന പരിധി ഉയര്‍ത്തുമെന്ന്  ഭവന മന്ത്രി, 75,000 യൂറോയില്‍ കൂടുതല്‍ സംയുക്ത വരുമാനുള്ള ദമ്പതിമാര്‍ക്കും ആനുകൂല്യം ലഭിച്ചേക്കും

ഡബ്ലിന്‍ : അഫോര്‍ഡബിള്‍ ഭവന പദ്ധതിയില്‍ വീടുകള്‍ വാങ്ങുന്ന ദമ്പതികളുടെ സംയുക്ത വരുമാന പരിധി വര്‍ധിപ്പിക്കുമെന്ന് സൂചന . നിലവില്‍  ആകെ വരുമാനം 75,000 യൂറോ വരെ വരുമാനമുള്ള  ദമ്പതിമാര്‍ക്കേ റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള അഫോര്‍ഡബിള്‍ ഭവന പദ്ധതിയില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഈ പരിധി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്  ഭവന മന്ത്രി ഡാരാ ഓബ്രിയന്‍ ഡെയ്ലില്‍ വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള ഭവനങ്ങളുടെ ഗൈഡ് വില 160,000യൂറോയ്ക്കും 260,000 യൂറോയ്ക്കും ഇടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സ്ഥലത്ത് പൊതു വീടുകള്‍ നിര്‍മ്മിക്കുക, മിതമായ നിരക്കില്‍ അവ വിതരണം ചെയ്യുക,മിതമായ വാടക ഉറപ്പുവരുത്തുക എന്നിവയിലാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് മന്ത്രി പറഞ്ഞു.

ഇവിടെയുള്ള ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും താങ്ങാനാവുന്ന വിലകുറഞ്ഞ വീടുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനാണ്  പുതിയ മാനദണ്ഡം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള ചില നഗരപ്രദേശങ്ങളിലെ പരമാവധിദമ്പതികളെ അഫോര്‍ഡബിള്‍  ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാര്‍ അടക്കമുള്ളവരുടെ കുടുംബങ്ങള്‍ക്ക് നവീകരിക്കുന്ന അഫോര്‍ഡബിള്‍ സ്‌കീം ഏറെ ഗുണകരണമായേക്കും

അതിനിടെ മന്ത്രിയുടെ ഈ പ്രഖ്യാപനത്തിനെതിരെ സിന്‍ ഫെനിന്റെ ഇയോണ്‍ ബ്രോയിന്‍ രംഗത്തുവന്നു. മന്ത്രിയ്ക്ക് ഇപ്പോള്‍ പറയുന്ന നിരക്കില്‍ വീടുകള്‍ നല്‍കാനാവില്ലെന്നും ഇത് തട്ടിപ്പാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

പുതിയ പദ്ധതിയില്‍ ഏതു തരം മോഡല്‍ വീടാണ്    നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് ഫിനഫാള്‍ നടപ്പാക്കി നിരവധി പേരെ കടക്കെണിയിലാക്കിയ പദ്ധതിയാണിത്. ഗൈഡ് വില 250,000 മുതല്‍ 260,000 യൂറോയെന്നൊക്കെ പ്രഖ്യാപിക്കുമെങ്കിലും കുറഞ്ഞത്  300,000 യൂറോ നല്‍കാതെ വീട് ലഭ്യമാവില്ലെന്നും അതിനെ ‘അഫോര്‍ഡബിള്‍’ എന്ന് വിളിക്കാനാവില്ലെന്നുംഅദ്ദേഹം ആരോപിച്ചു.

സിന്‍ ഫെയ്‌നിനു മാത്രമേ എല്ലാം അറിയാവൂവെന്ന നിലപാട് ശരിയല്ലെന്ന്  ഭവനമന്ത്രി മറുപടി നല്‍കി.
അഫോര്‍ഡബിള്‍ ഭവനങ്ങളെക്കുറിച്ചുള്ള സിന്‍ഫെയ്ന്‍ നിര്‍ദേശങ്ങള്‍ നിലവാരമില്ലാത്തതും അപ്രായോഗികവുമാണെന്ന്  മന്ത്രി ആരോപിച്ചു.ജനങ്ങള്‍ ആഗ്രഹിക്കുന്ന വീടു വാങ്ങല്‍ പദ്ധതിയാണ്  ഈ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 75,000 യൂറോയില്‍ കൂടുതല്‍ വരുമാനം നേടുന്ന ദമ്പതികളെ നവീകരിക്കുന്ന സ്‌കീമില്‍ നിന്നും  സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
ഐറിഷ് മലയാളി ന്യൂസ്

Comments are closed.