head3
head1

ഗാസയില്‍ വെടിനിര്‍ത്താനുള്ള യു എന്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ജനീവ : ഗാസയില്‍ വെടിനിര്‍ത്തലും തടസ്സങ്ങളില്ലാതെ ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ അമേരിക്ക വിലക്കി.യു എസ് വീറ്റോ ചെയ്തതോടെ 15 അംഗ സമിതിയിലെ 14 അംഗങ്ങളും അനുകൂലിച്ചിട്ടും പ്രമേയം പാസ്സായില്ല.നവംബര്‍ മുതല്‍ ഈ വിഷയത്തില്‍ നടക്കുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ ആദ്യ വോട്ടെടുപ്പാണിത്.യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വാചകവും യു എസ് തടഞ്ഞു.

ഗാസയില്‍ നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്നായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.ഹമാസും മറ്റ് ഗ്രൂപ്പുകളും തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും ഉടന്‍ മാന്യമായും നിരുപാധികമായും മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.പലസ്തീന്‍ പ്രദേശത്തെ ദുരന്തതുല്യമായ സാഹചര്യം പരിഗണിച്ച് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ അപലപിക്കാത്തതിനാലാണ് പ്രമേയത്തെ എതിര്‍ക്കുന്നതെന്ന് കൗണ്‍സിലിലെ സ്ഥിരം അംഗമായ യു എസ് പ്രതിനിധി പറഞ്ഞു.മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന പ്രമേയമാണിതെന്നും യു എസ് ആരോപിച്ചു.കരാറിനെക്കുറിച്ച് യഥാര്‍ത്ഥ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും യു എസ് പറഞ്ഞു.ഹമാസിനെ പൂര്‍ണ്ണമായി അപലപിക്കാത്ത ഒരു നടപടിയെയും പിന്തുണയ്ക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു.

പ്രമേയം ചുരുക്കം ചിലരുടെ ശബ്ദമായിരുന്നില്ലെന്നും മുഴുവന്‍ ലോകത്തിന്റെയും കൂട്ടായ ഇച്ഛാശക്തിയായിരുന്നുവെന്നും അള്‍ജീരിയയുടെ പ്രതിനിധി പറഞ്ഞു.’15 സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ പതിനാല് പേരും പലസ്തീന്‍ ജനത ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് നല്‍കിയതെന്നും പ്രതിനിധി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.