head1
head3

ഇന്ത്യയെ ഞെട്ടിച്ച് അഹമ്മദാബാദിലെ വിമാനദുരന്തം,മരണം 260

അഹമ്മദാബാദ് :രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനദുരന്തം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 241 പേര്‍ മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് മെസ്സിലുണ്ടായിരുന്ന ഏഴുപേര്‍ക്കും ജീവന്‍ നഷ്ടമായി. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാനാപകടമാണിത്.

അപകടത്തിനിരയായവരില്‍ ഒരു മലയാളിയടക്കം 169 ഇന്ത്യക്കാരും 58 ബ്രിട്ടീഷുകാനും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കാനഡ സ്വദേശിയും ഉള്‍പ്പെടുന്നു. രണ്ട് പൈലറ്റുമാരും 10 കാബിന്‍ ജീവനക്കാരും മരിച്ചു. എമര്‍ജന്‍സി വാതിലിന് സമീപത്തെ 11 എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജിത ജി. നായരാണ് മരിച്ച മലയാളി.

ലണ്ടനിലെ ഗാറ്റിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച 13.38നാണ് പുറപ്പെട്ടത്. പറന്നുയര്‍ന്നയുടന്‍ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനുമുകളില്‍ വിമാനം തകര്‍ന്നു വീണ് കത്തുകയായിരുന്നു. കോളേജിലെ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഒരു പിജി ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ എന്നിവരും മരിച്ചത്. അറുപതോളം പേര്‍ക്ക് പരിക്കേറ്റു.

വിമാനത്താവളത്തില്‍ നിന്നു നാല് കിലോമീറ്റര്‍ അകലെയാണ് ഹോസ്റ്റല്‍. ടേക്ക് ഓഫ് ചെയ്തയുടനെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപകടസന്ദേശമായ ‘മെയ്ദെ കോള്‍’ പൈലറ്റ് നല്‍കിയിരുന്നു. ക്യാപ്റ്റന്‍ സുമീത് സഭര്‍വാളാണ് വിമാനം നിയന്ത്രിച്ചത്. ക്ലൈവ് കുന്ദര്‍ ഫസ്റ്റ് ഓഫീസര്‍. 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് സുമിത്.സഹപൈ ലറ്റിന് 1100 മണിക്കൂര്‍ അനുഭവസമ്പത്തുണ്ട്. എയര്‍ ഇന്ത്യയുടെ വിടി-എഎന്‍ബി രജിസ്ട്രേഷനുള്ള വിമാനമാണിത്. വിമാന ത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നെന്നും പിന്നാലെ മുഴുവന്‍ ശക്തിയും നഷ്ടപ്പെട്ടതായും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

പറന്നുയര്‍ന്നയുടന്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റിന് അപായസൂചന ലഭിച്ചെങ്കിലും നല്‍കിയ കോളുകള്‍ക്ക് മറുപടി ലഭിച്ചില്ല. പോലീസിനും അഗ്നിശമനസേനയ്ക്കും പുറമേ എയര്‍പോര്‍ട്ട് സരക്ഷാച്ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാരും ആദ്യം സ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴു സംഘങ്ങളും ബിഎസ്എഫിന്റെ രണ്ടുസംഘവുമെത്തി. മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന തുടങ്ങി.

വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡുവിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വവി വരങ്ങള്‍ ആരാഞ്ഞു. നായിഡുവും ആഭ്യന്തര മന്ത്രി അമിത് ഷായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തി. 12 വര്‍ഷം പഴക്കമുള്ള വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളടക്കം 294 പേര്‍ മരിച്ചതറയി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച സന്ദര്‍ശിക്കും

ഉയര്‍ന്നു… എരിഞ്ഞു തീര്‍ന്നു,വിമാന ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം

അഹമ്മദാബാദ് : ഇന്ത്യന്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേശ്(40)സുഖം പ്രാപിച്ചു വരുന്നതായി കുടുംബം സ്ഥിരീകരിച്ചു.ഇദ്ദേഹം ലണ്ടനിലെ തന്റെ കുടുംബത്തോട് ഫോണില്‍ ബന്ധപ്പെട്ടനും സുഖമായിരിക്കുന്നുവെന്നും പറഞ്ഞതായി ബന്ധു അജയ് വാല്‍ഗി പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ എ ഐ 171 വിമാനമാണ് തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍.പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നത്.ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ അപകടമാണിത്.

242 വിമാന യാത്രികര്‍,241 പേരും ഇല്ലാതായി

169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.എയര്‍ ഇന്ത്യയുടെ മാതൃ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 മില്യണ്‍ രൂപ നഷ്ടം നല്‍കുമെന്ന് അറിയിച്ചു.പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്നും വിമാനം വീണ് തകര്‍ന്ന മെഡിക്കല്‍ കോളേജിന്റെ കെട്ടിടനിര്‍മ്മാണത്തിന് സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

അത്ഭൂതതകരമായ രക്ഷപ്പെടല്‍

അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 242 പേരില്‍ രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ്.വിമാനത്തിന്റെ എമര്‍ജെന്‍സി എക്സിറ്റിലൂടെ ചാടിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. വിമാനത്തിലെ 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്നത്.ബ്രിട്ടീഷ് പൗരനാണെന്നും ഇന്ത്യയിലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സഹോദരനോടൊപ്പം യു കെയിലേക്ക് പോകുകയായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.പരിക്കേറ്റ വിശ്വാസ് ആംബുലന്‍സിലേക്ക് നടന്നുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചു.

30സെക്കന്റിനുള്ളില്‍ എല്ലാം തീര്‍ന്നു

വിമാനം പറന്നുയര്‍ന്ന് 30 സെക്കന്റിനുശേഷം വലിയ ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്ന് വിശ്വാസ് പറഞ്ഞു. എഴുന്നേറ്റപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍. പേടിച്ചോടി. അവിടെയെല്ലാം വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളായിരുന്നു. ആരോ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു -വിശ്വാസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

20 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന വിശ്വാസ് കുടുംബത്തെ കാണാനാണ് ഇന്ത്യയിലെത്തിയത്. ഭാര്യയും കുട്ടിയും ലണ്ടനിലാണ്.സഹോദരന്‍ അജയ്കുമാര്‍ രമേശും (45) വിമാനത്തിലുണ്ടായിരുന്നെന്ന് വിശ്വാസ് പറഞ്ഞു. ‘ഞങ്ങള്‍ ദിയു സന്ദര്‍ശിച്ചു. മറ്റൊരു സീറ്റിലാണ് സഹോദരന്‍ ഇരുന്നത്. എനിക്ക് അവനെ കാണാനായില്ല -വിശ്വാസ് പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ഓണ്‍ലൈനില്‍ കാണിച്ച രമേഷിന്റെ ബോര്‍ഡിംഗ് പാസിന്റെ ഫോട്ടോയില്‍ വിമാനത്തിലെ 11എ സീറ്റില്‍ അദ്ദേഹം ഇരിക്കുന്നതായി കാണുന്നുണ്ട്.അദ്ദേഹം എമര്‍ജന്‍സി എക്സിറ്റിന് സമീപമായിരുന്നു ഇരുന്നതെന്നും എമര്‍ജന്‍സി വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നെന്നും അഹമ്മദാബാദിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിധി ചൗധരി പറഞ്ഞു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അപകടത്തിന്റെ വീഡിയോയില്‍ വിമാനം ഒരു ജനവാസ മേഖലയ്ക്ക് മുകളിലൂടെ പറന്ന് മരങ്ങള്‍ക്ക് പിന്നില്‍ അപ്രത്യക്ഷമാകുന്നതും തുടര്‍ന്ന് ഒരു വലിയ സ്ഫോടനവും വലിയ കറുത്ത പുകപടലങ്ങളും കാണിക്കുന്നു.

അപകടത്തിന് ശേഷമുള്ള ചിത്രങ്ങളില്‍, അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും വിമാനത്തിന്റെ ഭാഗങ്ങള്‍ ബി ജെ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് ചേര്‍ന്നിരിക്കുന്നതും കാണാം.വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെയും ഫ്യൂസ്ലേജിന്റെയും ടെയ്ലിന്റെയും ഭാഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നതും കാണാം.

തകര്‍ന്നത് മോശം ഇമേജുള്ള വിമാനമെന്ന് റിപ്പോര്‍ട്ട്

ബോയിംഗ് 787 വിമാനം ഉള്‍പ്പെട്ട ആദ്യത്തെ അപകടമാണിതെന്ന് ഏവിയേഷന്‍ സേഫ്റ്റി നെറ്റ്വര്‍ക്ക് ഡാറ്റാബേസ് പറയുന്നു.യു കെ വിമാനത്താവളങ്ങളില്‍ നിന്നും വൈകി പറക്കുന്ന വിമാനങ്ങളില്‍ ഏറ്റവും മോശം എയര്‍ലൈനാണിതെന്ന് പിഎ വാര്‍ത്താ ഏജന്‍സിയുടെ സമീപകാല വിശകലനത്തില്‍ പറയുന്നു. ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ 45 മിനിറ്റിലധികം വൈകിയാണ് വിമാനങ്ങള്‍ പറന്നുയരാറുള്ളത്.

കാലതാമസത്തിനും റദ്ദാക്കലിനും എയര്‍ലൈന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.സ്പെയര്‍ വിമാന ഭാഗങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടിന്റെ അഭാവമാണ് ഇതിന് കാരണമായി പറയാറുള്ളത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.