head1
head3

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടിയേറ്റ വിരുദ്ധ സമരം രൂക്ഷമായി,പോലീസും,ജനക്കൂട്ടവും ഏറ്റുമുട്ടി ,15 പോലീസുകാര്‍ ആശുപത്രിയില്‍

ബെല്‍ഫാസ്റ്റ് : അയര്‍ലണ്ടിന്റെ അതിര്‍ത്തിമേഖലകളില്‍ കുടിയേറ്റവിരുദ്ധ സമരം ഊര്‍ജ്ജിതമായതോടെ വന്‍തോതില്‍ പോലീസിനെ നിയോഗിച്ച് സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കൗണ്ടി ആന്‍ട്രിമിലെ ബാലിമീന നഗരത്തില്‍ തുടര്‍ച്ചയായി രണ്ടാം രാത്രിയിലുമുണ്ടായ അക്രമാസക്ത സംഭവങ്ങള്‍ പ്രതിരോധിക്കുവാന്‍ പോലീസിനായിട്ടില്ല.രാത്രി വൈകിയും പോലീസ് സംഘത്തിനെതിരെ പടക്കങ്ങള്‍ എറിഞ്ഞ് നൂറുകണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്.

ഹിംസാത്മക മുദ്രാവാക്യങ്ങള്‍ വിളിച്ചു ക്രോധത്തോടെ മുമ്പോട്ട് നീങ്ങിയ പ്രദേശത്തെ ജനങ്ങള്‍ ഇന്നലെ രാത്രി ബല്ലിമീനയിലെ തെരുവുകള്‍ ഏറ്റെടുക്കുകയായിരുന്നു.പ്രധാന റോഡുകള്‍ യുദ്ധഭൂമിയായി മാറിയപ്പോള്‍, റോഡിന്റെ നടുവില്‍ ടയറുകള്‍ കത്തിച്ചും, കാറുകള്‍ കത്തിച്ചും ജനം പ്രതിഷേധമുയര്‍ത്തി.

മുഖം മറച്ചും തൊപ്പി ധരിച്ചും നിന്ന യുവാക്കള്‍ ഐറിഷ് കലാപകാലത്തെ ഓര്‍മ്മിപ്പിച്ചു.ഇത്തവണത്തെ പ്രതിഷേധം അതിര്‍ത്തി കടന്നുവന്ന ആക്രമണകാരികളായ കുടിയേറ്റകാരെ എതിര്‍ത്തായിരുന്നു. ഒരു പെണ്‍കുട്ടിയെ കുടിയേറ്റക്കാരായ ചെറുപ്പക്കാര്‍ ലൈംഗികമായി ആക്രമിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അവളെ അനുസ്മരിച്ചുകൊണ്ട് നടത്തപ്പെട്ട ശാന്തമായ അനുസ്മരണ സമ്മേളനത്തിന് ശേഷമാണ് ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പോലീസായ പിഎസ്എന്‍ഐയുടെ വാഹനങ്ങള്‍ റോഡുകളില്‍ തടഞ്ഞ പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കുപ്പികളും ഇരിമ്പും അടക്കമുള്ള വസ്തുക്കള്‍ എറിഞ്ഞു.ശക്തമായ പ്രൊജക്ടൈലുകളും ജലപീരങ്കിയും ഉപയോഗിച്ച് ജനക്കൂട്ടത്തെ ചിതറിക്കാനായി പോലീസും പലതവണ ശ്രമിച്ചതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു . ആദ്യം സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിനൊടുവിലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഈ സംഭവത്തില്‍ 15 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാലിമീനയിലെ ആക്രമണത്തിന് പിന്നില്‍ ”ജാതീയ അധിക്ഷേപം അടക്കമുള്ള അക്രമപരമായ കുറ്റകൃത്യങ്ങള്‍” ആണെന്ന് ഉന്നത പൊലീസ് ഓഫീസര്‍ വിശദീകരിച്ചു.അക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാനും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും പോലീസ് ജാഗരൂകരാണെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 29 വയസ്സുള്ള ഒരാളെ കലാപത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ജൂലൈ 3-ന് ബാലിമീന മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. അക്രമം,പോലീസിനെ പ്രതിരോധിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ഉണ്ട്.

കൂടുതല്‍ അറസ്റ്റുകള്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുമെന്ന് ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

ക്ലോണാവണ്‍ ടെറസിലെ പല വീടുകളുടെയും കട്ടികളും പൂട്ടുകളുമൊക്കെ തകര്‍ത്തിട്ടുണ്ട്. രണ്ട് വീടുകള്‍ തീയിട്ടുനശിപ്പിച്ച അവസ്ഥയിലാണ്.

ശനിയാഴ്ചയുണ്ടായ ഒരു ലൈംഗികാക്രമണ സംഭവത്തെ തുടര്‍ന്ന് നടന്ന സമാധാനപരമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച അക്രമത്തിലേക്ക് അക്രമണത്തിലേക്ക് വഴിതിരിച്ച സംഭവങ്ങള്‍ ഉണ്ടായതെന്നും പറയപ്പെടുന്നു. 14 വയസ്സുള്ള രണ്ട് റൊമാനിയന്‍ ചെറുപ്പക്കാരെ ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.

28 വയസ്സുള്ള മറ്റൊരാളെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തെങ്കിലും ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. ഇതോടെ പോലീസിനെതിരെ ജനക്കൂട്ടം പെട്രോള്‍ ബോംബുകളും ,കല്ലുകളുമായി തിരിയുകയായിരുന്നു.

കൂടുതല്‍ പോലീസ് സഹായത്തിനായി ഇംഗ്ലണ്ടിലും വെയില്‍സിലും നിന്ന് ഉദ്യോഗസ്ഥര്‍ വരും

അപരാധികളെ തിരിച്ചറിയാന്‍ കൂടുതല്‍ സുരക്ഷാ സഹായം വേണ്ടിവന്നാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള പോലീസുകാരെ സഹായത്തിന് വിളിക്കുമെന്നും ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ നഗരത്തില്‍ കനത്ത സുരക്ഷാ സാന്നിധ്യമാണ്.

സംഭവങ്ങളുടെ വിശദ വിവരങ്ങള്‍

ഇന്നലെ വൈകിട്ട് 7.30 ഓടെ ഗാള്‍ഗോം റോഡില്‍ ആരംഭിച്ച പ്രതിഷേധം ക്ലോണാവണ്‍ ടെറസിലേക്ക് നീങ്ങി.ഇത് സമാധാനപരമായിരുന്നെങ്കിലും കുറച്ച് മുഖംമൂടി വെച്ച കുറേപ്പേര്‍ പ്രതിഷേധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പടക്കങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരേയും വീടുകളേയും ആക്രമിക്കുകയായായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.സംഭവത്തില്‍ 15 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.