head3
head1

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അയര്‍ലണ്ട് സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : പതിനാറാം ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് അയര്‍ലണ്ട് (ഐ എഫ് എഫ് ഐ) സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴ് വരെ നട്ട്ഗ്രോവ് ഓമ്‌നിപ്ലക്സ് സിനിമയില്‍ നടക്കും.അന്താരാഷ്ട്ര സിനിമകളുടെ പ്രദര്‍ശനം, വിശിഷ്ടാതിഥികളുടെ സാന്നിധ്യം ,പരിസ്ഥിതി സിനിമകള്‍, ലൈവ് പ്രോഗ്രാമുകള്‍ തുടങ്ങിയവ മൂന്നു ദിവസം നീണ്ട ഫെസ്റ്റിവലിനെ ആകര്‍ഷകമാക്കും.

യൂറോപ്യന്‍-ഇന്ത്യന്‍ പ്രവാസി ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യമാണ് മേളയുടെ പ്രധാന സവിശേഷത. ഇന്ത്യയില്‍ നിന്നുള്ളവരുടെ മാത്രമല്ല, യൂറോപ്പിലും മറ്റും താമസിച്ച് സ്വതന്ത്രമായി സിനിമകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍മേളയില്‍ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത നടനും നര്‍ത്തകനുമായ ജാവേദ് ജഫ്രിയുടെയും അവിനാശ് ദാസിന്റെയും സാന്നിധ്യം മേളയില്‍ എടുത്തു പറയേണ്ടതാണ്.ഇവരുടെ ഇന്‍ ഗാലിയോണ്‍ മെയിന്‍ (ഇന്‍ ദിസ് ലെയ്ന്‍സ്) എന്ന എക്സ്‌ക്ലൂസീവ് സിനിയുടെ ഗാല പ്രദര്‍ശനമുണ്ടാകും.കൂടാതെ സമാപന ദിനത്തില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജഫ്രിയുടെ മോഹയും പ്രദര്‍ശിപ്പിക്കും.

ആംസ്റ്റര്‍ഡാമില്‍ നിന്നുമെത്തുന്ന സംവിധായകന്‍ കേശവി ജഹാരിയയാകും ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ മറ്റൊരു വിശിഷ്ടാതിഥി.ഇദ്ദേഹത്തിന്റെ സൈബര്‍ഷോട്ട്, ഇന്‍സസെപ്റ്റബിള്‍ എന്നീ ഹ്രസ്വചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.ശ്രീ വല്ലഭനേനി, വിവേക് ശ്രീകുമാര്‍ എന്നിവരുടെ ഹ്രസ്വചിത്രം ഐറിഷ് ബാബയും പ്രദര്‍ശിപ്പിക്കും.

പരിസ്ഥിതി സിനിമകളാണ് മേളയുടെ മറ്റൊരാകര്‍ഷണം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ എന്നിവയെക്കുറിച്ചുള്ള ഇന്ത്യന്‍ സിനിമകളുണ്ടാകും.കില്‍കെന്നിയില്‍ നടന്നുകൊണ്ടിരിക്കുന്ന നോര്‍ -യുവര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നിര്‍മ്മിച്ച ഗംഗാ നദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘മൂവിംഗ് അപ് സ്ട്രീം: ഗംഗ-യുടെ സൗജന്യ പ്രദര്‍ശനവുമുണ്ടാകും.

ഫെസ്റ്റിവലിന്റെ ഗാല അവാര്‍ഡ് ദാനം, ഇന്ത്യന്‍ നൃത്തങ്ങള്‍ എന്നിവയുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് മുഖ്യ രക്ഷാധികാരി ക്ലിയോണ ബക്ക്ലി,മേളയുടെ ഡയറക്ടര്‍ സിറാജ് സെയ്ദി എന്നിവര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.