head3
head1

അയര്‍ലണ്ടിന് 8,000 വിദേശ തൊഴിലാളികളെ വേണം : ഡബ്ലിന്റെ സ്വപ്നപദ്ധതി നിർമ്മാണം ഉടൻ

ഡബ്ലിന്‍ : ഡബ്ലിന്‍ മെട്രോലിങ്കിന്റെ നിര്‍മ്മാണത്തിന് 8,000 തൊഴിലാളികളുടെയും വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും സേവനം ആവശ്യമായി വരുമെന്ന് പാര്‍ലമെന്ററി  ഗതാഗത കമ്മിറ്റിയില്‍ വെളിപ്പെടുത്തല്‍.തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടുവരേണ്ടി വരുമെന്നും പ്രോജക്ട് ഡയറക്ടര്‍ ഷോണ്‍ സ്വീനി അറിയിച്ചു.

ഇത്തരം വമ്പന്‍ പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവുമുള്ള സ്ഥാപനങ്ങളൊന്നും അയര്‍ലണ്ടിലില്ല.അതിനാല്‍, പദ്ധതിയുടെ പ്രധാന കരാറുകളെല്ലാം അന്താരാഷ്ട്ര സ്ഥാപനങ്ങളായിരിക്കും ഏറ്റെടുക്കുക.നിര്‍മ്മാണ കാലയളവില്‍ ഈ സ്ഥാപനങ്ങള്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരും.ഇവര്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി കണ്ടെത്തും. ഇതു സംബന്ധിച്ച് മെട്രോലിങ്ക് ടീം ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി.

പൂര്‍ണ്ണമായ റീ കോസ്റ്റിംഗ് വേണ്ടി വരും

പദ്ധതിയുടെ പൂര്‍ണ്ണമായ റീ കോസ്റ്റിംഗ് അടുത്ത വര്‍ഷം ആദ്യം പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം കമ്മിറ്റിയില്‍ വിശദീകരിച്ചു.2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ കണക്കനുസരിച്ചാണ് 9.5 ബില്യണ്‍ യൂറോ ചെലവ് കണക്കാക്കിയത്. 2022ല്‍ ഇത് വര്‍ദ്ധിപ്പിച്ചിരുന്നു.എന്നിരുന്നാലും, ഇപ്പോഴത്തെ നിലയില്‍ ഈ തുക മതിയാകില്ല.നിര്‍മ്മാണ വ്യവസായത്തിലെ ഗണ്യമായ പണപ്പെരുപ്പത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ഇദ്ദേഹം കമ്മിറ്റിയെ അറിയിച്ചു.

പുതുക്കിയ ടെന്റര്‍ ഡിസൈനുകള്‍ അടുത്ത മാസമേ പൂര്‍ത്തിയാകൂ.അതിനാല്‍ മുന്‍ മെട്രോലിങ്ക് ഡിസൈനുകളെ അടിസ്ഥാനമാക്കിയായിരിക്കും റീ കോസ്റ്റിംഗ് നടത്തുക.ഒരു ഇന്റിപ്പെന്‍ഡന്റ് പ്രൈസിംഗ് സ്ഥാപനമാണ് ഇത് പരിശോധിക്കുക.കൃത്യമായ ചെലവുകണക്കുകള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സ്വീനിയെ പ്രോഗ്രാം ഡയറക്ടറായി നിയമിച്ചത്.2026ല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഓക്ക്‌ലാന്‍ഡിലെ ഭൂഗര്‍ഭ റെയില്‍ ലിങ്കായ സിറ്റി റെയില്‍ ലിങ്കിന്റെ മുന്‍ സി ഇ ഒയാണ് ഈ ന്യൂസിലാന്‍ഡുകാരന്‍.

പണപ്പെരുപ്പവും പുതിയ ആവശ്യകതകളും മറ്റ് പ്രതിബദ്ധതകളും മുന്‍നിര്‍ത്തി പദ്ധതിയുടെ ചെലവ് പുതുക്കേണ്ടതുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലന്‍ഡ് (ടി ഐ ഐ) ചീഫ് എക്‌സിക്യൂട്ടീവ് ലോര്‍ക്കന്‍ ഒ കോണര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.മെട്രോ ലിങ്ക് ടീം ഇത് പുനപ്പരിശോധിച്ചുവരികയാണ്.പൂര്‍ത്തിയാക്കി പരിശോധിച്ചുറപ്പിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും.2030കളുടെ മധ്യത്തോടെ മെട്രോ തുറക്കാനാകുമെന്ന പ്രതീക്ഷയും ഒ കോണര്‍ പങ്കുവെച്ചു.

ഡബ്ലിന്റെ സ്വപ്നപദ്ധതി
ഡബ്ലിന്റെ ദീര്‍ഘകാല സ്വപ്നമായ മെട്രോലിങ്ക് പദ്ധതി നടത്തിപ്പിന് വലിയ മുന്നേറ്റമാണ് കഴിഞ്ഞ മാസം മുതല്‍ ഉണ്ടായിട്ടുള്ളത്. ഇഴഞ്ഞു നീങ്ങിയിരുന്ന പദ്ധതിയ്ക്ക് പ്ലാനിംഗ് പെര്‍മിഷന്‍ ലഭിച്ചതോടെയാണിത്.

സോര്‍ഡ്സില്‍ നിന്നും ഡബ്ലിന്‍ വിമാനത്താവളം വഴി സെന്റ് സ്റ്റീഫന്‍സ് ഗ്രീനിനടുത്തുള്ള ചാള്‍സ് മൗണ്ട് വരെയും അവൈഡ് നിന്നും സാന്‍ഡിഫോര്‍ഡ് വരെയും ബന്ധിപ്പിക്കുന്ന ഏകദേശം 19 കിലോമീറ്റര്‍ നീളമുള്ള, ഭൂരിഭാഗവും ഭൂഗര്‍ഭ റെയില്‍ പാതയ്ക്ക് . ഏകദേശം 11 ബില്ല്യണ്‍ യൂറോ ചെലവ് വരുമെന്ന് കണക്കാക്കുന്നു.

ഈ പദ്ധതിയില്‍ 16 സ്റ്റേഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ഓരോ മൂന്ന് മിനിറ്റിലും സര്‍വീസ് നടത്തുന്ന മുഴുവന്‍ ഓട്ടോമേറ്റഡ് ആയുള്ള ട്രെയിനുകളാണെന്നും അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക ”മെട്രോലിങ്ക് ഡെലിവറി ബോഡി” രൂപീകരണത്തിനും 2026-ല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടുകള്‍ക്ക് ടെണ്ടര്‍ ക്ഷണിക്കുന്നതിനും തയ്യാറെടുക്കുമ്പോള്‍, നിര്‍മാണം യാഥാര്‍ത്ഥ്യത്തില്‍ തുടങ്ങുക 2027 മുതല്‍ 2028 കാലയളവില്‍ ആയിരിക്കാമെന്ന വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക ഉത്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പദ്ധതിയുടെ അനുമതി ലഭിച്ചതോടെ ഡബ്ലിനിലെ ട്രാഫിക് കുരുക്ക് കുറയ്ക്കുകയും, മേല്‍പ്പറഞ്ഞ കോറിഡോറിലുളള വീടുകളെയും തൊഴില്‍ കേന്ദ്രങ്ങളെയും കൂടുതല്‍ വേഗത്തില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്ന ”ഗെയിം ചേഞ്ചര്‍” പദ്ധതിയായി ഇതിനെ സര്‍ക്കാരും നിര്‍മ്മാണ വിദഗ്ധരും വിശേഷിപ്പിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a</

Leave A Reply

Your email address will not be published.