head3
head1

സ്‌കൂളുകളില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സംവിധാനമൊരുക്കും എന്‍ഫെറ്റ് ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ സന്നദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍ : സ്‌കൂളുകളില്‍ ആന്റിജന്‍ പരിശോധനയ്ക്ക് സംവിധാനമൊരുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി. ഈ ആശയത്തിന് ആരോഗ്യ വിദഗ്ധരുടെ പിന്തുണ ലഭിയ്ക്കുകയാണെങ്കില്‍ സ്‌കൂളുകളില്‍ റാപിഡ് ആന്റിജന്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളി ഒയ്റിയാച്ചാട്സ് വിദ്യാഭ്യാസ സമിതിയില്‍ വെളിപ്പെടുത്തി.ആന്റിജന്‍ പരിശോധന നടത്താമെന്ന എന്‍ഫെറ്റിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച ശുപാര്‍ശ ലഭിച്ചാലുടന്‍ ടെസ്റ്റുകള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലണ്ടിലെ പ്രൊഫ. മാര്‍ക്ക് ഫെര്‍ഗൂസണ്‍ നിരവധി മേഖലകളില്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.സമൂഹത്തിന്റെ വിശാലമായ റീ ഓപ്പണിംഗിന് മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.എന്നാല്‍ സ്‌കൂളുകളെ ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരുന്നില്ല.

സ്‌കൂളുകളിലെ നിലവിലെ കോവിഡ് നിയന്ത്രണ നടപടികള്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ അവലോകനം ചെയ്തതായി മന്ത്രി പറഞ്ഞു. ക്ലാസ്സിന് മുമ്പും അവസാനത്തിലും വിന്‍ഡോകള്‍ തുറന്നിട്ടിരിക്കണമെന്നാണ് നിലവില്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം.വെന്റിലേഷന്റെ മേഖലകളെക്കുറിച്ച് ഉപദേശിക്കുന്നതിന് വിദഗ്ദ്ധ സംഘമുണ്ട്. സ്‌കൂള്‍ ക്രമീകരണത്തിനുള്ളില്‍ മാത്രമല്ല, മറ്റ് ഇടങ്ങളിലും ഇതുണ്ട്.

റിമോട്ട് ലേണിംഗിന് വിരാമമിട്ട് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ ആഴ്ച സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്.വരും ആഴ്ചകളില്‍, ഈ സംഖ്യ വീണ്ടും ഉയരും.260,000 പ്രൈമറി വിദ്യാര്‍ത്ഥികളടക്കം സ്‌കൂളുകളിലേക്ക് മടങ്ങിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.മാര്‍ച്ച് 15ഓടെ ഫിഫ്ത് ഇയര്‍ വിദ്യാര്‍ത്ഥികളുമെത്തും. കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ കുറയ്ക്കുന്നതിലുള്ള പുരോഗതിക്ക് വിധേയമായിട്ടായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ശേഷിക്കുന്ന പോസ്റ്റ് പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഈസ്റ്റര്‍ അവധിയ്ക്ക് ശേഷം ഏപ്രില്‍ 12ന് മടങ്ങിയെത്തും.

റിമോട്ട് ലേണിംഗ് വളരെ വിജയകരമായിരുന്നുവെന്ന് മന്ത്രി സമിതിയെ അറിയിച്ചു.അതേ സമയം, ചില സ്പെഷ്യല്‍വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ മറന്നതായി സമിതിയില്‍ പരാതി ഉയര്‍ന്നു.ഇവര്‍ക്ക് ആറ് ആഴ്ചകള്‍ക്ക് ശേഷമേ സ്‌കൂളിലേക്ക് മടങ്ങിയെത്താന്‍ കഴിയൂവെന്ന ആശങ്കയാണ് ഉയര്‍ന്നത്.ഈ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവരെ മറന്നുവെന്ന ഫീലാണ് ഉള്ളതെന്ന് സിന്‍ ഫെയ്നിന്റെ ഡോണ്‍ചാഡ് ഒ ലൊഗൈര്‍ വിദ്യാഭ്യാസ സമിതിയെ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.