head3
head1

അയര്‍ലണ്ടില്‍ ആയിരം പുതിയ തൊഴില്‍ അവസരങ്ങളുമായി അബോട്ട് ലബോറട്ടറീസ്

ഡബ്ലിന്‍: യുഎസ് ഹെല്‍ത്ത് കെയര്‍ കമ്പനിയായ അബോട്ട് ലബോറട്ടറീസ് അയര്‍ലണ്ടില്‍ 440 മില്യണ്‍ യൂറോയുടെ പുതിയ നിക്ഷേപം കൂടി നടത്തുന്നു. കില്‍കെന്നിയിലെ ഒരു പുതിയ ഗ്രീന്‍ഫീല്‍ഡ് മാനുഫാക്ചറിംഗ് പ്ലാന്റ് വിപുലീകരിക്കാനും, ഡൊണഗലില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിക്ഷേപം വഴി കമ്പനി ലക്ഷ്യമിടുന്നത്.

നിക്ഷേപത്തിന്റെ ഭാഗമായി 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു.

അബോട്ട് ഇതിനകം 5,000 പേര്‍ക്ക് അയര്‍ലണ്ടില്‍ ജോലി നല്‍കുന്നുണ്ട്.

കഴിഞ്ഞ 75 വര്‍ഷത്തിലേറെയായി ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അബോട്ട് ലബോറട്ടറീസ്. ഡൊണഗലിനും കില്‍കെന്നിക്കായി ആസൂത്രണം ചെയ്ത പുതിയ പ്ലാന്റിനും പുറമേ, ക്ലോണ്‍മെല്‍, കൂട്ട്ഹില്‍, ഡബ്ലിന്‍, ലോംഗ്‌ഫോര്‍ഡ്, സ്ലൈഗോ,ഗോള്‍വേ എന്നിവിടങ്ങളില്‍ ഓഫീസുകളും ഫാക്ടറികളുമുണ്ട്.

കില്‍കെന്നിയിലെ ലോഫ്ബോയ്യിലുള്ള ഐഡിഎ ബിസിനസ് ആന്‍ഡ് ടെക്നോളജി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന 250,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ നിര്‍മ്മാണ കേന്ദ്രം ആസൂത്രണ അനുമതി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ നൂറുകണക്കിന് പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും.

പ്രമേഹമുള്ളവര്‍ക്കായി ഫ്രീസ്റ്റൈല്‍ ലിബ്രെ സാങ്കേതികവിദ്യയുടെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള ശേഷി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ഐഡിഎ അയര്‍ലണ്ടിന്റെ പിന്തുണയോടെയാണ് ആബട്ടിന്റെ നിക്ഷേപം.

സര്‍ക്കാര്‍ പിന്തുണ

അബോട്ടിന് ദീര്‍ഘവും വിജയകരവുമായ ചരിത്രമാണുള്ളതെന്നും 1946-ല്‍ അയര്‍ലണ്ടില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ പുതിയ നിക്ഷേപം ഇവിടുത്തെ തൊഴിലാളികള്‍ക്കും ഈ രാജ്യത്തിനും വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മഹോല്‍ മാര്‍ട്ടീന്‍ പറഞ്ഞു.

അബോട്ടിന്റെ നിക്ഷേപത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കില്‍കെന്നിയിലും ഡൊണഗലിലും പുതിയ നിക്ഷേപങ്ങള്‍ നടത്താനാഗ്രഹിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനം കൂടിയാണെന്ന് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ‘ഈ 1,000 പുതിയ ജോലികള്‍ ഒരു വലിയ ഉത്തേജനമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

75 വര്‍ഷത്തിലേറെയായി അയര്‍ലണ്ടില്‍ അബോട്ടിന് ദീര്‍ഘകാല സാന്നിധ്യമുണ്ടെന്ന് ഐഡിഎ അയര്‍ലന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേരി ബക്ക്‌ലി പറഞ്ഞു. ഈ കാലയളവില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ കമ്പനി ഗണ്യമായതും മൂല്യവത്തായതുമായ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.