head3
head1

കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധവുമായി കലാപകാരികള്‍, ഞെട്ടി വിറച്ച് ഡബ്ലിന്‍ ജനത

ഡബ്ലിന്‍: അനധികൃത കുടിയേറ്റകാര്‍ക്കെതിരെ ഡബ്ലിന്‍ നഗരത്തിലുടനീളമുണ്ടായ അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയറിനു സമീപം സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ അനധികൃത മൈഗ്രന്റ് ആയ ഒരാള്‍ കത്തി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധം രാത്രി വൈകിയതോടെ സര്‍വ്വപരിധികളും കടന്ന് നഗരമേഖലയിലുടനീളം പടരുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്തെത്തിയ ഫാര്‍ റൈറ്റ് ആക്ടിവിസ്റ്റുകള്‍ , സര്‍ക്കാരിനെതിരെ കടുത്ത വെല്ലുവിളി നടത്തി നഗരത്തിലേക്ക് എത്തുകയായിരുന്നു.ഗാര്‍ഡയെയും, ബസ് ഡ്രൈവര്‍മാരെയും പ്രതിഷേധക്കാര്‍ ആക്രമിക്കപ്പെടുകയും ഗാര്‍ഡയുടെ വാഹനങ്ങള്‍ക്കും ,നിരവധി ബസുകള്‍ക്കും തീവെയ്ക്കുകയും ചെയ്തു.നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമത്തിനിടയില്‍ കത്തി നശിച്ചിട്ടുണ്ട്.

ഒ’കോണെല്‍ സ്ട്രീറ്റിന്റെയും പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റിന്റെയും ഇടയിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായത്.എണ്ണത്തില്‍ കുറഞ്ഞ ഗാര്‍ഡയ്ക്ക് നേരെ പടക്കമെറിഞ്ഞ് അഴിഞ്ഞാടിയ പ്രതിഷേധക്കാര്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ക്കുകയായിരുന്നു.

ലുവാസ് ട്രാമുകള്‍ക്ക് തീവെച്ച അവര്‍ , അര്‍നോര്‍ട്‌സ് അടക്കമുള്ള കടകള്‍ കൊള്ളയടിച്ചു. ഐറിഷ് റെയില്‍ താര സ്റ്റേഷനും നഗരത്തിലെ മറ്റു ലുവാസ് സ്റ്റേഷനുകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.ഡബ്ലിന്‍ ബസുകളും രാത്രി വൈകി സര്‍വീസ് നിര്‍ത്തി.

അര്‍ധരാത്രിയോടെയാണ് ജനക്കൂട്ടം നഗരം വിട്ടുപോയത്. നാനൂറോളം വരുന്ന ഗാര്‍ഡ ഫോഴ്‌സ് നഗരത്തില്‍ തുടരുന്നുണ്ട്.ആക്രമണം ശാന്തമായെന്നും, ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി ആര്‍ക്കുംതന്നെ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളിലെന്നും ഗാര്‍ഡാ ഡബ്ലിന്‍ ചീഫ് സൂപ്രണ്ട് വ്യക്തമാക്കി.

പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ ഗെയ്ല്‍സ്‌കോയില്‍ കോളിസ്റ്റെ മുയറിലെ ജൂനിയര്‍, സീനിയര്‍ ഇന്‍ഫന്റ്സ് കുട്ടികള്‍ നഴ്സറി ക്രെഷിലെ ക്ലാസുകള്‍ക്ക് ശേഷം ആഫ്റ്റര്‍ സ്‌കൂള്‍ ക്ലബ്ബിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആദ്യ ആക്രമണം ഉണ്ടായത്. കുട്ടികളെ യാതൊരു കാരണവും കൂടാതെ അള്‍ജീരിയന്‍ സ്വദേശിയായ ഒരാള്‍ ആക്രമിക്കുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!