head3
head1

മെറ്റ് ഏറാന് ഭീഷണിയാകുമോ സോഷ്യല്‍ മീഡിയയിലെ കാലാവസ്ഥാ പ്രവാചകര്‍

ഡബ്ലിന്‍ : കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ മെറ്റ് ഏറാന് ‘വെല്ലുവിളി’ ഉയര്‍ത്തി അയര്‍ലണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ കാലാവസ്ഥാ പ്രവാചകര്‍ പെരുകുന്നു. ജാഗ്രതാ മുന്നറിയിപ്പുകള്‍ പോലും നല്‍കുന്ന വിധത്തിലേയ്ക്ക് വളര്‍ന്നിരിക്കുകയാണ് ചില സ്ഥാപനങ്ങള്‍. കാലാവസ്ഥാ പ്രവചനം ജനങ്ങള്‍ ഇഷ്ടപ്പെടുന്ന വിഷയമാണെന്ന് കണ്ടതോടെയും ഇതിനോടുള്ള പാഷന്‍ മൂലവും വിവിധ മെറ്റീരിയോളജി അക്കൗണ്ടുകള്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നു.

ഐറിഷ് വെതര്‍ ചാനല്‍

അമേച്വര്‍ കാലാവസ്ഥാ പ്രേമികളാണ് മിക്ക അക്കൗണ്ടുകളും നടത്തുന്നത്.ചില അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. ഐറിഷ് വെതര്‍ ചാനല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഇതില്‍ പ്രമുഖന്‍. 105,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്.നാഷണല്‍ ഫോര്‍കാസ്റ്ററായ മെറ്റ് ഏറാനെ പരിഗണിക്കാതെ സ്വന്തമായി റെഡ് അലേര്‍ട്ട് പോലും ഈ ചാനല്‍ നല്‍കി.

ജനുവരി മൂന്നിന് ഈ ഫേസ്ബുക്ക് അക്കൗണ്ട് മഞ്ഞുവീഴ്ചയെക്കുറിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പരമ്പര തന്നെ പോസ്റ്റ് ചെയ്തു.ഇന്‍ലാന്‍ഡ് മണ്‍സ്റ്റര്‍, മിഡ്‌ലാന്‍ഡ്‌സ്, വിക്ലോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ റെഡ് സ്നോഫാള്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതായി ചാനല്‍ അറിയിച്ചു. മിഡ്വെസ്റ്റ്, ലെയ്ന്‍സ്റ്ററിന്റെ ചില ഭാഗങ്ങള്‍, മുണ്‍സ്റ്ററിന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പും ചാനല്‍ നല്‍കി.മെറ്റ് ഏറാന്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല.

ചാനല്‍ തുടങ്ങിയത് ഗോ ഫണ്ട് മി പേജിലൂടെ

കാലാവസ്ഥാ ശാസ്ത്രജ്ഞനായ കാതല്‍ നോളനാണ് ഈ വെതര്‍ ചാനല്‍ നടത്തുന്നത്.ജനങ്ങളില്‍ ഗോ ഫണ്ട് മി പേജിലൂടെ പണം സ്വരൂപിച്ചാണ് ചാനല്‍ എസ്റ്റാബ്ലിഷ് ചെയ്തതെന്നതും ശ്രദ്ധേയമാണ്.

ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും ഉയര്‍ന്ന നിലവാരമുള്ള പ്രവചനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതിനുമാണ് ഈ പ്ലാറ്റ്‌ഫോമെന്ന് നോളന്‍ പറയുന്നു. ഒറ്റ ബട്ടണില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഓരോരുത്തരിലുമെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.5,270 യൂറോ സമാഹരിച്ചതിന് ശേഷം ഈ പേജ് സംഭാവനകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി.കാലാവസ്ഥാ പ്രവചകനാകുക എന്നത് അഞ്ച് വയസ്സുള്ളപ്പോള്‍ മുതലുള്ള സ്വപ്നമാണെന്നും നോളന്‍ പറഞ്ഞു.

അലന്‍ ഒറെയ്‌ലിയുടെ കാര്‍ലോ വെതര്‍

അമേച്വര്‍ കാലാവസ്ഥാ നിരീക്ഷകന്‍ അലന്‍ ഒറെയ്‌ലി നടത്തുന്ന മറ്റൊരു ജനപ്രിയ ഓണ്‍ലൈന്‍ സ്ഥാപനമാണ് കാര്‍ലോ വെതര്‍ .കാലാവസ്ഥാ വിഷയത്തോടുള്ള സ്നേഹം കൊണ്ടാണ് ഒ റെയ്‌ലി കാര്‍ലോ വെതര്‍ അക്കൗണ്ടുകള്‍ നടത്തുന്നത്. ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, ബ്ലൂസ്‌കി എന്നിവയിലുടനീളം ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്.വില കുറഞ്ഞ സജ്ജീകരണത്തോടെയാണ് അദ്ദേഹം ചാനല്‍ ആരംഭിച്ചത്, എന്നാല്‍ അതിനുശേഷം കാലാവസ്ഥാ സ്റ്റേഷന്‍ നവീകരിച്ചു.

കാലാവസ്ഥാ മോഡലിംഗ് സേവനങ്ങള്‍ സബ്‌സ്‌ക്രൈബുചെയ്ത് തന്റെ ഡാറ്റകളുമായി കോര്‍ത്തിണക്കിയാണ് റെയ്ലി പ്രവചനങ്ങള്‍ നടത്തുന്നത്.പ്രവചനങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും പുറമേ, കാര്‍ലോ വെതര്‍ ഐറിഷ് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫികളും വീഡിയോകളും ചാനല്‍ പങ്കിടാറുണ്ട്.

ഐറിഷ് വെതര്‍ ചാനലിലെ കാതല്‍ നോളനെപ്പോലെ ഇതിനെ കരിയറാക്കാന്‍ പദ്ധതിയില്ലെന്ന് ഓ റെയ്‌ലി വ്യക്തമാക്കുന്നു.പ്രൊഫഷണല്‍ കാലാവസ്ഥാ നിരീക്ഷകനാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നുമില്ല.വ്യത്യസ്ത സാധ്യതകള്‍ ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.ഈ രംഗത്തുള്ള ചിലര്‍ അനാവശ്യ ഭീതി പരത്തുന്നതായും ഇദ്ദേഹം പറയുന്നു.

കൗണ്ടി-ബൈ-കൗണ്ടി മുന്നറിയിപ്പ് നല്‍കുന്നതിന് പ്രശ്‌നങ്ങളുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി കൂടുതല്‍ വ്യക്തമായി പറയാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും ഒ റെയ്‌ലി പറഞ്ഞു.
മെറ്റ് ഏറാനെതിരെ ഓണ്ടു നേതാവിന്റെ വിമര്‍ശനം

ഇക്കഴിഞ്ഞ നാളുകളില്‍ മെറ്റ് ഏറാന്റെ ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കെതിരെ രാഷ്ട്രീയ മേഖലയില്‍ നിന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.’-5 താപനിലയ്ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്‍കുന്നത് ഭ്രാന്താണെന്ന് ഓണ്ടു നേതാവ് പീഡാര്‍ തോയിബിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.ഇത് അസാധാരണമായ ശൈത്യമല്ലെന്ന് ഇദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ആഴ്ച ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ മെറ്റ് ഏറാന്‍ മേധാവി ന്യായീകരിച്ചു.ചിലര്‍ ഇത് വേണ്ടാത്തതാണെന്ന് പറയുമായിരിക്കാം. എന്നിരുന്നാലും പലയിടത്തും മഞ്ഞും കാറ്റും വലിയ ആഘാതമുണ്ടാക്കിയിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. പ്രവചന ശേഷി മെച്ചപ്പെടുത്തുതിന് പദ്ധതി വരുമെന്നും ഷെര്‍ലോക്ക് പറഞ്ഞു.

പുതിയ സൂപ്പര്‍ കമ്പ്യൂട്ടറും മെഷീന്‍ ലേണിംഗിലും കൃത്രിമ ബുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജുമായി സഹകരിച്ച് ഗവേഷണ പരിപാടിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!