head3
head1

അയര്‍ലണ്ടില്‍ വീണ്ടും ബസ് ചാര്‍ജ്ജ് കുറയും…90 മിനിറ്റ് യാത്രാ പദ്ധതി ഡബ്ലിന് പുറത്തേയ്ക്കും…

ദ്രോഗഡ: അയര്‍ലണ്ടില്‍ ബസ് -റെയില്‍ ചാര്‍ജുകള്‍ വീണ്ടും കുറഞ്ഞേക്കും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ഇത്തവണത്തെ ബജറ്റില്‍ പബ്ലിക് ട്രാന്‍സ് പോര്‍ട്ട് നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുകയാണെന്ന സൂചന നല്‍കിയത്.അതിനൊപ്പം ഡബ്ലിനില്‍ നടപ്പാക്കിയ ഷോര്‍ട്ട് ഹോപ്പ് സോണ്‍ എന്നറിയപ്പെടുന്ന 90 മിനിറ്റ് നിരക്ക് യാത്രാ പദ്ധതി ഇപ്പോഴുള്ള പരിധിയില്‍ നിന്നും വിസ്തൃതമാക്കി 55 കിലോമീറ്റര്‍ ദൂരത്തേക്ക് നീട്ടുന്നതും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

മുതിര്‍ന്നവര്‍ക്ക് 2 യൂറോയും കുട്ടികള്‍ക്ക് 65 സെന്റിനും ഈ യാത്രാ സൗകര്യം ഉപയോഗിക്കാനാകും.ഈ പദ്ധതി നീട്ടുന്നതോടെ മീത്ത്, വിക്ലോ, കില്‍ഡെയര്‍ കൗണ്ടികളിലും ഗോര്‍മാന്‍സ്റ്റണ്‍, ലെയ്ടൗണ്‍, ദ്രോഗഡ, എന്‍ഫീല്‍ഡ്, ന്യൂബ്രിഡ്ജ്, വിക്ലോ ടൗണ്‍ എന്നീ തിരക്കേറിയ നഗരങ്ങളിലും ഈ പദ്ധതിയെത്തും. നിരവധി ജനപ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മേയ് മാസത്തില്‍ ഡബ്ലിനിലെ ബസ് ചാര്‍ജ്ജില്‍ 20% ഇളവ് പ്രഖ്യാപിച്ചിരുന്നു.ഡബ്ലിന്‍ ബസ്, ലുവാസ് , ഗോ-എഹെഡ് അയര്‍ലണ്ട്, ഡാര്‍ട്, ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ കമ്മ്യൂട്ടര്‍ റെയില്‍ സേവനങ്ങള്‍ എന്നിവയുടെ നിരക്കും അഞ്ചിലൊന്നായി വെട്ടിക്കുറച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ ഇളവ് നല്‍കിയിരുന്നു.

സൗജന്യ സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് സ്‌കീമിലൂടെ ഓരോ കുടുംബത്തിനും 650 യൂറോ വീതം ലാഭിക്കാനായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ജീവിതച്ചെലവുകള്‍ കുറയ്ക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഈ രണ്ട് പദ്ധതികളും സഹായകമാകും.കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളുപയോഗിക്കാന്‍ ഈ പദ്ധതികള്‍ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.