head3
head1

ആദ്യദിനത്തില്‍ വിവാദത്തിന്റെ കതിന നിറച്ച് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്

ഡബ്ലിന്‍ : ചുമതലയേറ്റ അന്നു തന്നെ അസാന്നിധ്യം കൊണ്ട് വിവാദമുണ്ടാക്കി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. വിദേശ നേതാക്കളുടെ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യാനായാണ് ഡെയ്ലില്‍ നിന്നും നേതാക്കളുടെ ചോദ്യോത്തര വേളയില്‍ നിന്നും വിട്ടുനിന്നത്. ഈ നടപടിക്കെതിരെ പ്രതിപക്ഷം അതിശക്തമായ വിമര്‍ശനം അഴിച്ചുവിട്ടു.ഇതംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ഋഷി സുനക്, സെലെന്‍സ്‌കി, നോര്‍ത്തേണ്‍ അയര്‍ലണ്ട് നേതാക്കള്‍ എന്നിവരുടെ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് ഹാരിസ് ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

സഭയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍

സഭയാരംഭിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് സര്‍ക്കാരിനെ കടന്നാക്രമിച്ചു.ലീഡേഴ്‌സ് ചോയ്സ് എന്ന സഭാ നടപടി എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കണമെന്ന് സിന്‍ഫെയന്‍ നേതാവ് ആവശ്യപ്പെട്ടു. ഇത് സാധാരണ കീഴ്വഴക്കങ്ങളുടെ ലംഘനമാണ്.ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും സര്‍ക്കാര്‍ അതിന് മറുപടി നല്‍കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പാര്‍ലമെന്റിനെ അപമാനിക്കുന്ന സമീപനമാണിതെന്നും മേരി ലൂ ആരോപിച്ചു.

ഡെയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത് നിരാശപ്പെടുത്തുന്നതാണെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് പറഞ്ഞു.പാര്‍ലമെന്റിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് കാതറിന്‍ മര്‍ഫി പറഞ്ഞു, അതേസമയം അപമാനകരമെന്ന് സ്വതന്ത്ര ടി ഡി മാറ്റി മഗ്രാത്ത് വിശേഷിപ്പിച്ചു.

ചുമതലയേറ്റ് ഒരാഴ്ചയോളം സഭയില്‍ ഹാജരാകാതിരുന്ന പതിവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.അതൊന്നും ഇവിടെയുണ്ടായിട്ടില്ലെന്നും വക്താവ് ന്യായീകരിച്ചു.

രാവിലെ 7.50ന് തന്നെ പ്രധാനമന്ത്രി ഓഫീസിലെത്തിയിരുന്നു.ലോക നേതാക്കളുമായുള്ള കോളുകളും മീറ്റിംഗുകളും ആദ്യ കാബിനറ്റ് മീറ്റിംഗിന്റെയും പ്രീ-കാബിനറ്റിന്റെയുമൊക്കെ തിരക്കുണ്ടായിരുന്നുവെന്നും വക്താവ് വിശദീകരിച്ചു.

സൈമണ്‍ ഹാരിസ് പറന്നു…അടിയന്തരാവശ്യം ,പാലസ്തീനെ പിന്തുണയ്ക്കാന്‍

അതിനിടെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ശേഷം സൈമണ്‍ ഹാരിസ് വിദേശ സന്ദര്‍ശനത്തിന് പോയി.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനെ കാണാന്‍ ഹാരിസ് ബ്രസ്സല്‍സിലേക്കും തുടര്‍ന്ന് വാര്‍സയിലേയ്ക്കുമാണ് പോയത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡണ്ടിനെ കണ്ടതിന് ശേഷം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോല എന്നിവരുമായി ബ്രസല്‍സിലും വാര്‍സോയിലും സൈമണ്‍ ഹാരീസ് കൂടിക്കാഴ്ച നടത്തും.

സ്പെയിന്‍, ഫിന്‍ലന്‍ഡ്, എസ്‌തോണിയ, ഗ്രീസ്, ലക്സംബര്‍ഗ് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ഉച്ചകോടിക്ക് മുന്നോടിയായി, ഗാസയിലെ മാനുഷിക ദുരന്തം ഉയര്‍ത്താനും ഉടനടി വെടിനിര്‍ത്തലിനുള്ള അയര്‍ലണ്ടിന്റെ ആഹ്വാനം ആവര്‍ത്തിക്കാനും എല്ലാ സഹായ മാര്‍ഗങ്ങളും തുറക്കാനും ഹാരിസ് ഈ അവസരം ഉപയോഗിക്കും.

പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ അയര്‍ലണ്ട് തയ്യാറാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് ഐറിഷ് പ്രധാനമന്ത്രിയുടെ മുഖ്യലക്ഷ്യം.

ഫോണ്‍ ചര്‍ച്ചയെക്കുറിച്ച് പത്രക്കുറിപ്പില്‍ വിശദീകരിച്ച് ഹാരിസ്

ഋഷി സുനക്, സെലെന്‍സ്‌കി, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതാക്കള്‍ എന്നിവരുമായി ഫോണില്‍ സംസാരിക്കേണ്ടതുള്ളതിനാല്‍ ലീഡേഴ്സ് ക്വസ്റ്റ്യന്‍ ഉണ്ടായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഹില്‍ഡെഗാര്‍ഡ് നൗട്ടണ്‍ ഡെയിലില്‍ അറിയിച്ചു.നേതാക്കളുടെ ചോദ്യോത്തരവേള അടുത്തയാഴ്ച മാത്രമേ ഉണ്ടാകൂവെന്നും നൗട്ടണ്‍ പറഞ്ഞു.തുടര്‍ന്ന് ഡെയിലിന്റെ നടപടിക്രമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിച്ചതോടെ വിവാദത്തിന് താല്‍ക്കാലിക വിട നല്‍കി സഭ പിരിഞ്ഞു.

അതേ സമയം,സ്റ്റോര്‍മോണ്ട് ഫസ്റ്റ്, ഡെപ്യൂട്ടി മന്ത്രിമാര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി എന്നിവരുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഫോണ്‍ ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഉക്രെയ്നിന് അയര്‍ലണ്ടിന്റെ പിന്തുണ ഉറപ്പുനല്‍കാന്‍ ആദ്യ ദിവസം തന്നെ സെലെന്‍സ്‌കിയോട് സംസാരിക്കേണ്ടതുണ്ടായിരുന്നു.ഗുഡ് ഫ്രൈഡേ കരാറിന്റെ കോ ഗ്യരണ്ടര്‍ എന്ന നിലയിലാണ് രണ്ട് സ്റ്റോര്‍മോണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നും ഹാരിസ് വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.

ജൂലൈയില്‍ യു കെ ആതിഥേയത്വം വഹിക്കുന്ന യൂറോപ്യന്‍ രാഷ്ട്രീയ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ സുനക് ക്ഷണിച്ചെന്നും വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.