head3
head1

ഗാര്‍ഡയ്ക്ക് തോക്ക് നല്‍കണമെന്ന് പറഞ്ഞതിന്റെ പേരില്‍  വരദ്കര്‍ക്കെതിരെ ‘തോക്കെടുത്ത്’ സഖ്യ നേതാക്കള്‍….!

ഡബ്ലിന്‍ : ഗാര്‍ഡയെ ആയുധവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയില്‍ ഭിന്നത.ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസ് ആവശ്യപ്പെട്ടാല്‍ സായുധ സേനയെന്ന ആശയത്തെ പിന്തുണയ്ക്കുമെന്ന ലിയോ വരദ്കറുടെ പ്രതികരണമാണ് ഫിന ഫാള്‍, ഗ്രീന്‍ പാര്‍ട്ടി പാര്‍ട്ടി നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയത്. ഗാര്‍ഡാ സംഘടനകളില്‍ നിന്നും വരദ്കര്‍ക്ക് പിന്തുണ ലഭിച്ചില്ല. ഇപ്പോഴതിന്റെ ആവശ്യമില്ലെന്നായിരുന്നു ഇവരുടെയെല്ലാം പ്രതികരണം.

ഡബ്ലിനില്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് സായുധ സേന ആവശ്യമാണെന്ന നിലയില്‍ ചര്‍ച്ചയുണ്ടായി. ഇത്തരത്തിലൊരു ചോദ്യം ഉയര്‍ന്നപ്പോള്‍ തീര്‍ച്ചയായും ആവശ്യമാണെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടാല്‍ അതിന് അനുമതി നല്‍കുമെന്നുമായിരുന്നു വരദ്കറുടെ പ്രതികരണം.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെയും ഗ്രീന്‍ നേതാവ് എയ്മോണ്‍ റയാന്റെയും വക്താക്കള്‍ ഈ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നു.

നിരായുധ സേനയുടെ ഗുണങ്ങള്‍ എടുത്തുപറഞ്ഞ ഇരുവരും അയര്‍ലണ്ടിന്റെ ഗാര്‍ഡയുടെ ചരിത്രം സായുധരുടേതല്ലെന്നും വ്യക്തമാക്കി. അക്രമത്തെയും ഗുണ്ടാ കുറ്റകൃത്യങ്ങളേയും നേരിടാന്‍ സ്പെഷ്യലിസ്റ്റ് സായുധ യൂണിറ്റുകളുണ്ടെന്നും മാര്‍ട്ടിന്റെ വക്താവ് ചൂണ്ടിക്കാട്ടി.കമ്മീഷന്‍ ഓണ്‍ ദി ഫ്യൂച്ചര്‍ ഓഫ് പോലീസിംഗും ഗാര്‍ഡയ്ക്ക് ആയുധം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു.

എല്ലാ ഓഫീസര്‍മാരെയും ആയുധവല്‍ക്കരിക്കേണ്ട ആവശ്യമില്ലെന്നും ആയുധശക്തി കൊണ്ടല്ല,ജനസേവകര്‍ എന്ന നിലയിലുള്ള ധാര്‍മ്മിക അധികാരത്തിലൂടെയാണ് ജനങ്ങളെ വിജയിക്കേണ്ടതെന്നും റയാന്റെ വക്താവ് വിശദീകരിച്ചു.

നിലവിലുള്ള സ്പെഷ്യലിസ്റ്റ് യൂണിറ്റുകളെ വിപുലീകരിക്കുകയാണ് വേണ്ടതെന്നും എല്ലാ ഗാര്‍ഡകള്‍ക്കും ആയുധം നല്‍കുന്നതില്‍ കാര്യമില്ലെന്നും അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടര്‍മാരുടെ (എ ജി എസ് ഐ) ജനറല്‍ സെക്രട്ടറി അന്റോനെറ്റ് കണ്ണിംഗ്ഹാം പറഞ്ഞു.

ഗാര്‍ഡയ്ക്ക് ആയുധം നല്‍കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ആവശ്യമുള്ളപ്പോള്‍ സായുധരായ ഉദ്യോഗസ്ഥരുടെ സേവനം കൂടുതല്‍ ലഭ്യമാക്കുകയുമാണ് വേണ്ടതെന്നും ഗാര്‍ഡ റെപ്രസന്റേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് ബ്രന്‍ഡന്‍ ഒ’കോണര്‍ പറഞ്ഞു,  ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.