head3
head1

നവംബര്‍ 22, 29, ഡിസംബര്‍ ആറ്….ഇലക്ഷന്‍ തീയതി പ്രധാനമന്ത്രി പ്രഖ്യാപിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ഭരണമുന്നണി നേതാക്കള്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.നവംബര്‍ 22നോ 29നോ ഡിസംബര്‍ ആറിനോ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.ഈ വര്‍ഷം തന്നെ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്ന് പാര്‍ട്ടി നേതാക്കളും സമ്മതിച്ചതായി സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചു.

ഫിനഗേല്‍, ഫിനഫാള്‍, ഗ്രീന്‍ പാര്‍ട്ടികളുടെ പ്രതിവാര നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് സമവായമുണ്ടായത്.എന്നിരുന്നാലും യോഗത്തില്‍ പ്രധാനമന്ത്രി ഇലക്ഷന്‍ തീയതി സംബന്ധിച്ച് പൂര്‍ണ്ണമായും മനസ്സു തുറന്നില്ല.

ധനകാര്യ ബില്‍ നവംബര്‍ ഏഴിന് പാര്‍ലമെന്ററി സമിതി പാസ്സാക്കും.അതിന് ശേഷം ഇലക്ഷന്‍ നടത്തുന്നതിന് തടസ്സമില്ലെന്ന അഭിപ്രായമാണ് ഹാരിസ് പങ്കുവെച്ചത്.തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനവും പ്രഖ്യാപനവും തന്റെ പ്രത്യേകാവകാശമാണെന്ന ശക്തമായ നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്.എന്നിരുന്നാലും, തിരഞ്ഞെടുപ്പ് സമയത്തെക്കുറിച്ച് തന്റെ സഖ്യകക്ഷികളുമായി കൂടിയാലോചിക്കാന്‍ ഇദ്ദേഹം പ്രതിജ്ഞാബദ്ധനാണ്.

ഇലക്ഷനില്‍ മുന്നണിയുണ്ടാകില്ല

മുന്നണി സംവിധാനത്തിലായിരിക്കില്ല ഇലക്ഷനില്‍ മല്‍സരിക്കുക. ഇക്കാര്യം പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും വ്യക്തമാക്കിയിട്ടുണ്ട്.തദ്ദേശ ഇലക്ഷനിലേതുപോലെ ഓരോ പാര്‍ട്ടിയും വ്യക്തിഗത മുന്‍ഗണനകളോടെ പ്രചാരണം നടത്തും. ഇലക്ഷന്‍ വിജയത്തിന് അനുസരിച്ച് ധാരണ ആവശ്യമായാല്‍ അതുണ്ടാക്കും. ഇതാണ് സഖ്യ നേതാക്കളുടെ നിലപാട്.

പരമാവധി സീറ്റുകള്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി
കഴിയുന്നത്ര സീറ്റുകള്‍ നേടുന്നതിലായിരിക്കും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഹാരിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഹാരിസ് പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അങ്ങനെയായിരിക്കുമെന്നാണ് കരുതുന്നത്. വിജയിക്കുന്ന സീറ്റുകളുടെ എണ്ണം നോക്കി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം-ഹാരിസ് പറഞ്ഞു.

ഇലക്ഷന്‍ ധാരണയുണ്ടാകില്ലെന്ന് മാര്‍ട്ടിനും
മൂന്നു പാര്‍ട്ടികളും തമ്മില്‍ ഇലക്ഷന്‍ ധാരണയുണ്ടാകില്ലെന്ന് മീഹോള്‍ മാര്‍ട്ടിനും വ്യക്തമാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ നല്ലതായിരുന്നുവെന്ന് കരുതുന്നുവെങ്കില്‍ ആളുകള്‍ വോട്ടുചെയ്യുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

പരസ്പരം ബഹുമാനിക്കുന്ന മൂന്ന് വ്യത്യസ്ത പാര്‍ട്ടികളാണ് ഞങ്ങള്‍. സഖ്യ സര്‍ക്കാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്.ജീവിതച്ചെലവ്, പാര്‍പ്പിടം, ഹെല്‍ത്ത് കെയര്‍, വൃത്തിയുള്ളതും കുറ്റകൃത്യങ്ങളില്ലാത്തതുമായ നഗരങ്ങള്‍, സുസ്ഥിരമായ പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെയാകും ഇലക്ഷന്‍ അഭിസംബോധന ചെയ്യുകയെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് സമയത്തെ കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.സഖ്യം അതിന്റെ മുഴുവന്‍ കാലാവധിയും പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ഫിനഗേലിന്റെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍

ഉന്നത നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്ന പശ്ചാത്തലത്തിലും പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വ്യക്തിപ്രഭാവത്തില്‍ ഇലക്ഷനില്‍ വിജയം നേടാനാണ് ഫിനഗേലിന്റെ ശ്രമം.

അതിനിടെ പടിയിറങ്ങാന്‍ തീരുമാനമെടുത്ത സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ഹീതര്‍ ഹംഫ്രീസിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ രണ്ടു മാസത്തോളമായി ശ്രമം നടത്തുകയായിരുന്നു.എന്നാല്‍ ഇലക്ഷന്‍ സംബന്ധിച്ച തീരുമാനം വന്നതോടെ മന്ത്രിയുടെ തീരുമാനം അംഗീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഹൗസിംഗ് , ആരോഗ്യം എന്നീ വിഷയങ്ങളില്‍ നേട്ടമുണ്ടാക്കി ഇലക്ഷനില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കവും ഫിന ഗേലും പ്രധാനമന്ത്രിയും നടത്തുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!