head1
head3

അയര്‍ലണ്ടില്‍ ഈ വര്‍ഷത്തിലെ ആദ്യ 4 മാസങ്ങളില്‍ മാത്രം വിസയ്ക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍

ഡബ്ലിന്‍ : ഒരു ‘മിനി ഇന്ത്യ’യായി മാറുകയാണോ അയര്‍ലണ്ട് ? ഈ വര്‍ഷം ആദ്യത്തെ നാല് മാസങ്ങളില്‍ മാത്രം ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരെന്ന് പാര്‍ലമെന്ററി കണക്കുകള്‍ വ്യക്തമാക്കുന്നത്.സന്ദര്‍ശക വിസ, സ്റ്റുഡന്റ്സ് വിസ, തൊഴില്‍ വിസ എന്നിവയിലെല്ലാം ഇന്ത്യയുടെ മേല്‍ക്കൈ തുടരുകയാണെന്ന് ജസ്റ്റിസ് മന്ത്രിയുടെ പാര്‍ലമെന്ററി മറുപടി വെളിപ്പെടുത്തുന്നു.

ജോലി തേടിയത് നാല്പത്തിനായിരത്തോളം പേര്‍

അയര്‍ലണ്ടില്‍ 2024 ഏപ്രില്‍ കാലയളവില്‍ ലഭിച്ച എംപ്ലോയ്മെന്റ് വിസ അപേക്ഷകളില്‍ 48% വും ഇന്ത്യയില്‍ നിന്നാണ്.2014 ജനുവരി 1 മുതല്‍ 2024 ഏപ്രില്‍ 30 വരെ 39609 ആണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.ഇവരില്‍ ബഹുഭൂരിപക്ഷവും ഇതിനകം അയര്‍ലണ്ടില്‍ എത്തി കഴിഞ്ഞു.

ഓഗസ്റ്റോടെ ഇവരില്‍ 90 ശതമാനം പേര്‍ക്കും അയര്‍ലണ്ടില്‍ ജോലി നേടി എത്താനാവുമെന്നാണ് സൂചനകള്‍.ഈ നില തുടരുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ റിക്കോര്‍ഡ് നിലയിലേയ്ക്ക് ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണം എത്തിയേക്കും.

ഫിലിപ്പീന്‍സിനാണ് രണ്ടാംസ്ഥാനം.9746(12%) പേരാണ് ഇവിടെ നിന്നുള്ള അപേക്ഷകര്‍.മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനാണ്;5104(6.3%).

എത്തുന്നത് അമ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

സ്റ്റുഡന്റ് വിസ അപേക്ഷകളുടെ കാര്യത്തിലും ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം. ഏപ്രില്‍ 30 വരെയുള്ള കാലാവധിയില്‍ പോലും മൊത്തം അപേക്ഷകളുടെ 28 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണ്.44686 വിദ്യാര്‍ത്ഥികളാണ് വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ,ഒക്ടോബര്‍ മാസങ്ങളോടെ ഇവര്‍ അയര്‍ലണ്ടില്‍ എത്തും.

ചൈനയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.24344 (15%)പേരാണ് അയര്‍ലണ്ടിന് അപേക്ഷ നല്‍കിയത്.19362 (12%)അപേക്ഷകളുമായി റഷ്യന്‍ ഫെഡറേഷന്‍ മൂന്നാംസ്ഥാനത്തുണ്ട്.

സന്ദര്‍ശക വിസകളിലും ഇന്ത്യന്‍ ആധിപത്യം 

സന്ദര്‍ശക വിസകളിലും ഇന്ത്യന്‍ ആധിപത്യമാണ്.1,22,303 പേരാണ് സന്ദര്‍ശക വിസയ്ക്ക് അയര്‍ലണ്ടിന് അപേക്ഷ നല്‍കിയത്.രാജ്യത്തെ മൊത്തം അപേക്ഷയുടെ 23%വും ഇന്ത്യക്കാരുടേതാണെന്നും മന്ത്രി വ്യക്തമാക്കുന്നു.ഇവരില്‍ അധികവും ,അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളാണ്.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ് 63475 അപേക്ഷകരുമായി സന്ദര്‍ശക വിസയില്‍ രണ്ടാം സ്ഥാനത്ത്(12%).റഷ്യന്‍ ഫെഡറേഷന് മൂന്നാം സ്ഥാനമാണ്.ഇവിടെ നിന്നും 45727 (8.7%)പേരാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചത്.

നെഹ്റുവിന്റെ കാലം മുതല്‍ തുടങ്ങിയ സൗഹൃദം

1949 ഏപ്രില്‍ 18 നാണ് അയര്‍ലണ്ടിനെ ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത്. അതിന് ശേഷം കൃത്യം പത്ത് ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് ,ഒരു രാജ്യമെന്ന നിലയില്‍ ഒരു വിദേശ ഭരണാധികാരിയെ ക്ഷണിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേശിയ അതിഥിയായി ആദ്യം ബഹുമാനിക്കാന്‍ തിരഞ്ഞെടുത്തത് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ആയിരുന്നു. സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനൊപ്പം എത്തിയ നെഹ്റുവിനെ ,ഐറിഷ് ജനത സ്വീകരിച്ചത് അത്യാവേശത്തോടെയായിരുന്നു. ഐറിഷ് പ്രസിഡണ്ടിന്റെ കൊട്ടാരം മുതല്‍ , സമ്മേളന സ്ഥലമായ കൗണ്ടി കില്‍ഡയറിലെ കുറാഗ് റേസ് കോഴ്‌സ് ഗ്രൗണ്ട് വരെ ,നാടും നഗരവും ,ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

അതേ വര്‍ഷം തന്നെ മലയാളിയായ വി കെ കൃഷ്ണമേനോന്‍ അയര്‍ലണ്ടിന്റെ അംബാസിഡറായി നിയോഗിക്കപ്പെട്ടു.1951 ല്‍ അയര്‍ലണ്ടില്‍ ഇന്ത്യന്‍ എംബസിയും പ്രവര്‍ത്തിച്ചു തുടങ്ങി.

നയതത്ര മേഖലയിലെ ദശകങ്ങള്‍ നീണ്ട സൗഹൃദം മാത്രമല്ല, അയര്‍ലണ്ടില്‍ ആദ്യമായി എത്തി ആരോഗ്യ മേഖലയില്‍ സുസ്ത്യര്‍ഹ സേവനം ചെയ്ത നഴ്സുമാരുടെയും, ഡോക്ടര്‍മാരുടെയും സേവന പാരമ്പര്യവും ,മറ്റു തൊഴില്‍ മേഖലകളിലും ഇന്ത്യക്കാരെ ക്ഷണിച്ചു വരുത്താന്‍ ഐറിഷ് ഭരണാധികാരികളെ പ്രേരിപ്പിച്ചു. ഇന്ത്യാ -ഐറിഷ് ബന്ധത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മാറ്റമാകും കൂടുതല്‍ ഇന്ത്യക്കാരെ കൂടുതല്‍ മേഖലകളിലേക്ക് നിയോഗിക്കാനുള്ള ഐറിഷ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</

Comments are closed.

error: Content is protected !!