head3
head1

സാമ്പത്തിക മാന്ദ്യം ;ഇ യുവിന് പ്രതീക്ഷയുടെ പിടിവള്ളിയായി അയര്‍ലണ്ടും ഫ്രാന്‍സും

ബ്രസല്‍സ് : സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ യൂണിയന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പാകുന്നത് അയര്‍ലണ്ടും ഫ്രാന്‍സും.ഇ സി ബി പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ തുടരുമ്പോഴും ഇ യുവിലാകെ സാമ്പത്തിക മാന്ദ്യത്തിന്റെ നിഴല്‍ പടരുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. അതിനിടെയാണ് അയര്‍ലണ്ടും ഫ്രാന്‍സും സാമ്പത്തിക വളര്‍ച്ചയില്‍ മികവുകാട്ടുന്നത്.ഈ രണ്ടു രാജ്യങ്ങളുടെ മികവില്‍ പിടിച്ചു തൂങ്ങി ഇ യുവിന്റെയാകെ നില മെച്ചപ്പെടുത്താനാകുമെന്നാണ് കരുതുന്നത്.

പണപ്പെരുപ്പത്തെ തടയുന്നതിനാണ് ഇ സി ബി പലിശനിരക്കുകള്‍ ഉയര്‍ത്തിയത്. എന്നിട്ടും വിലക്കയറ്റം മന്ദഗതിയിലാണെങ്കിലും ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുകയാണ്.ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ സമ്പദ്വ്യവസ്ഥ ചുരുങ്ങിയെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ജര്‍മ്മനിയുടെ വളര്‍ച്ച 2023ല്‍ 0.3 ശതമാനം കുറഞ്ഞുവെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ഇയുവില്‍ വിലക്കയറ്റത്തിന്റെ തോത് 5.5% ആണെന്ന് യൂറോസ്റ്റാറ്റ് വെളിപ്പെടുത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് വിലക്കയറ്റം രണ്ടു ശതമാനമാക്കുമെന്ന ഇ യുവിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തി പലിശ നിരക്ക് ഉയര്‍ത്താനുള്ള ഇ സി ബി തീരുമാനമുണ്ടായത്.ഈ നടപടികള്‍ തുടരുമ്പോഴും സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണ് മിക്ക ഇ യു രാജ്യങ്ങളില്‍ നിന്നും വരുന്നത്.

എന്നാല്‍ അയര്‍ലണ്ടില്‍ വില കുറഞ്ഞു.സമീപ മാസങ്ങളില്‍ അയര്‍ലണ്ടിലെ വിലകള്‍ ഇ യു ശരാശരിയേക്കാള്‍ താഴെയുമായി.അയര്‍ലണ്ട് 3.3 ശതമാനം സാമ്പത്തിക വളര്‍ച്ചയും സ്വന്തമാക്കി.ഫ്രാന്‍സിന്റെ ജി ഡി പി വളര്‍ച്ചയും ശ്രദ്ധേയമായി. ഫ്രഞ്ച് സമ്പദ്വ്യവസ്ഥ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 0.5 ശതമാനമാണ് വളര്‍ന്നത്. സാമ്പത്തിക വിദഗ്ധര്‍ 0.1 ശതമാനമെന്ന് പ്രവചിച്ച സ്ഥാനത്തായിരുന്നു ഈ വളര്‍ച്ചാ നേട്ടം.ഇവ രണ്ടു കൂടി ചേര്‍ന്ന് മൊത്തത്തില്‍ ഇയുവില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം ലഘൂകരിക്കുകയായിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പത്തിനുള്ള പ്രതിവിധി ഉയര്‍ന്ന പണപ്പെരുപ്പം തന്നെയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പലപ്പോഴും പറയാറുള്ളത്. വിലകള്‍ വളരെ കൂടുതലാകുമ്പോള്‍ ആളുകള്‍ ചെലവ് വെട്ടിച്ചുരുക്കും. അതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാതാകുമെന്നും വില കുറയുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.എന്നാല്‍ ഇത് ഇ യുവില്‍ പ്രാവര്‍ത്തികമാകുന്നില്ല.റിടെയില്‍ വിലകള്‍ ഇ യുവില്‍ താരതമ്യേന സ്ഥിരമായി നിലകൊള്ളുകയാണ്.ഈ പശ്ചാത്തലത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിനുള്ള ഇയു നടപടികള്‍ ഫലം കാണുമോയെന്ന ആശങ്കയും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.