head1
head3

അയര്‍ലണ്ടിലെ എംപ്ലോയ്മെന്റ് നിയമങ്ങളില്‍ മാറ്റം, വര്‍ക്ക് പെര്‍മിറ്റിലെ തൊഴില്‍ മേഖല മാറ്റാന്‍ അനുമതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സ് അടക്കമുള്ള വിദേശകുടിയേറ്റക്കാര്‍ക്ക് ഒട്ടേറെ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ബില്ലിന് ഐറിഷ് ഡയല്‍ (പാര്‍ലമെന്റ്) അംഗീകാരം നല്‍കി. ഉപരിസഭയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിന് ശേഷം നിയമം നടപ്പാക്കുമെന്ന് ഇതോടെ ഉറപ്പായി.

9 മാസങ്ങള്‍ക്ക് ശേഷം മറ്റു തൊഴില്‍ മേഖലകളിലേയ്ക്ക് മാറാനുള്ള അനുമതി

രാജ്യത്ത് ക്രിട്ടിക്കല്‍ സ്‌കില്‍ ,ജനറല്‍ എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റുകളില്‍ പ്രവേശനം നേടി ജോലി ചെയ്യുന്നവര്‍ക്ക് 9 മാസങ്ങള്‍ക്ക് ശേഷം നിര്‍ദിഷ്ട പെര്‍മിറ്റ് മേഖല വിട്ട് ,മറ്റു മേഖലകളിലേക്ക് തൊഴിലില്‍ പ്രവേശിക്കാന്‍ പുതിയ നിയമം അനുമതി നല്കുന്നുണ്ട്.ഉദാഹരണത്തിന് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലണ്ടില്‍ എത്തുന്ന ഒരാള്‍ക്ക് ,മറ്റു ഉയര്‍ന്ന യോഗ്യതകളോ ,അപേക്ഷിക്കുന്ന മേഖലയില്‍ പ്രവര്‍ത്തന പരിചയവും,അയര്‍ലണ്ടില്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്ന യോഗ്യതകളും (ഉദാ:എന്‍ എം ബി എ രജിസ്ട്രേഷന്‍ / CORU രജിസ്ട്രേഷന്‍ ) ഉണ്ടെങ്കില്‍ ,പുതിയ ജോലിയ്ക്ക് അപേക്ഷിക്കുകയും, ഓഫര്‍ നല്‍കുന്ന കമ്പനി/സ്ഥാപനം അപേക്ഷ അംഗീകരിക്കുകയും ചെയ്യുമെങ്കില്‍ ചുരുങ്ങിയ ചിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസ് , വര്‍ക്ക് പെര്‍മിറ്റ് ,മാറ്റി നല്‍കും.ചില മേഖലകളില്‍ അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പുള്ള തൊഴില്‍ പരിചയം മാത്രം ഉള്ളവര്‍ക്കും വ്യത്യസ്ത തൊഴില്‍ മേഖലയിലേയ്ക്ക് മാറാനാവും.

മുമ്പ് ഏത് മേഖലയിലാണോ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത് അതേ ഗ്രൂപ്പില്‍ തന്നെയുള്ള മാറ്റങ്ങളെ അനുവദിച്ചിരുന്നുള്ളു.മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറാനുള്ള അനുമതി ആയിരക്കണക്കിന് കുടിയേറ്റ ജീവനക്കാര്‍ക്ക് ഗുണകരമാവും.

വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്ന സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും കാരണവശാല്‍ ജോലി മാറാനുള്ള സമയപരിധി നിലവിലുള്ള 12 മാസത്തില്‍ നിന്നും 9 മാസമായാണ് കുറക്കുക.

വിവിധ തൊഴില്‍ മേഖലകളില്‍ സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് നല്‍കുവാനുള്ള തീരുമാനത്തിന് ഡയല്‍ അംഗീകാരം നല്‍കി.ജനുവരി 31 ന് ,മൂന്ന് മണിക്കൂറോളം ചർച്ച ചെയ്ത്  ഇതിനായുള്ള ചട്ടങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.

ക്രിട്ടിക്കല്‍ സ്‌കില്‍ / ജനറല്‍ എംപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റും,വിസയും ഒരേ സമയത്ത് ലഭ്യമാക്കാനുള്ള സംവിധനവും ഏതാനം മാസങ്ങള്‍ക്കകം പ്രവര്‍ത്തന സജ്ജമാക്കും.വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച ശേഷം വിസയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും ഇതോടെ മാറ്റാനാവും.

ഫാമിലി റീ യൂണിഫിക്കേഷന്‍ നടപടികള്‍ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്കവേ എന്റര്‍പ്രസസ് മന്ത്രി നീല്‍ റിച്ചാര്‍ഡ് അറിയിച്ചു. പുതിയ തൊഴില്‍ നയങ്ങള്‍ക്ക് അനുസരിച്ച് ,ഫാമിലി റീ യൂണിഫിക്കേഷനുള്ള നയങ്ങളും മാറ്റണമെന്ന് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹെല്‍ത്ത് കെയറര്‍മാരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉടന്‍

ഓവര്‍സീസ് ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോം കെയര്‍ അയര്‍ലണ്ട് എന്ന സംഘടനയുടെ പ്രതിനിധികളുമായി മന്ത്രാലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നീല്‍ റീച്‌മോണ്ട് ഇതേ നിലപാടാണ് വ്യക്തമാക്കിയിരുന്നത്.നിലവില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഫാമിലി റീ യൂണിഫിക്കേഷന്‍ സുഗമമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 30000 യൂറോ ട്രെഷ് ഹോള്‍ഡ് ഉറപ്പാക്കുവാന്‍ നഴ്‌സിങ് ഹോമുകള്‍ക്ക് ഫണ്ടിങ് നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഏറ്റവും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു

ഹെല്‍ത്ത് കെയര്‍ മേഖലയിലെ ജനറല്‍ എംപ്ലോയ്മെന്റ് അപേക്ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി നീല്‍ റീച്‌മോണ്ട് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്, ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഐറിഷ് മലയാളി ന്യൂസ് എഡിറ്റര്‍ റെജി സി ജേക്കബ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റീസ്),ഹിമ പീറ്റര്‍ (മാറ്റര്‍ ഹോസ്പിറ്റല്‍ ) പ്രീതി കൃഷ്ണകുമാര്‍ (ക്‌ളാരാ, തുള്ളാമോര്‍) എന്നിവരും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.