head3
head1

അയര്‍ലണ്ടിനെ ആവേശത്തിലാക്കി സെന്റ് പാട്രിക് ദിനാഘോഷം, എല്ലായിടങ്ങളിലും ഏകതയൊരുക്കി ഇന്ത്യന്‍ സമൂഹവും

ഡബ്ലിന്‍:ചരിത്രവും സംസ്‌കാരവും സന്നിവേശിപ്പിക്കുന്ന സെന്റ് പാട്രിക് ദിനാഘോഷം രാജ്യത്തെയാകെ ആവേശത്തിലാക്കി കടന്നുപോയി.അയര്‍ലണ്ടിന്റെ ‘സ്വന്തം പുണ്യാളനെ’ അനുസ്മരിക്കുന്ന ആഘോഷത്തിന്റെ ആഹ്ളാദം പങ്കിടാന്‍ ലോകത്തെമ്പാടുനിന്നുമുള്ളവര്‍ അയര്‍ലണ്ടിന്റെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒത്തുകൂടി.കെറിയിലെ ഡിംഗിള്‍ ഡൈന്‍ഗിയന്‍ ഉയി ച്യൂസിലാണ് ആദ്യപരേഡ് നടന്നത് .പ്രദേശവാസികളും ഡ്രം ബാന്റുമാണ് ഇതിന് നേതൃത്വം നല്‍കിയത്.അഡ്വെന്‍ചേഴ്സായിരുന്നു ഈ വര്‍ഷത്തെ പരിപാടിയുടെ തീം.

പരേഡുകളും സംഗീതവും നൃത്തവുമെല്ലാം നിറഞ്ഞ വര്‍ണ്ണക്കാഴ്ചകളാസ്വദിക്കാന്‍ അയര്‍ലണ്ടിന്റെ ജനസഞ്ചയം ഡബ്ലിന്റെ സ്ട്രീറ്റുകളിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.കുട്ടികളും മുതിര്‍ന്നവരും വിദേശ സഞ്ചാരികളുമെല്ലാം ഡബ്ലിന്‍ നഗരവും ഉപ നഗരങ്ങളും കീഴടക്കി.വിശുദ്ധന്റെ അനുഗ്രഹത്താല്‍ അനുകൂലമായ കാലാവസ്ഥ കൂടിയായതോടെ ആഘോഷം പൂര്‍ണ്ണമായി.

ഐറിഷ് വര്‍ണ്ണങ്ങളില്‍ മുങ്ങി ഡബ്ലിന്‍ നഗരം

പച്ച നിറത്തിന്റെ പലവിധ ഷേഡുകളിലുമാണ് ഡബ്ലിനിലെ കാഴ്ചക്കാരെത്തിയത്.പലരും ഷാംറോക്കുകളും മുഖത്ത് ഐറിഷ് ത്രിവര്‍ണ്ണവും വരച്ചിരുന്നു. ലെപ്രെചൗണ്‍ തൊപ്പികളും ഐറിഷ് ജേഴ്‌സികളുമണിഞ്ഞത്തെിയവരായിരുന്നു മറ്റുള്ളവര്‍.ഡബ്ലിനിലെ പരേഡില്‍ 4,000 പേരാണ് പങ്കെടുത്തത്.അയര്‍ലണ്ട്, വടക്കേ അമേരിക്ക, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള 12 മാര്‍ച്ചിംഗ് ബാന്റുകളും നിരവധിയായ കിടിലന്‍ ഫ്ളോട്ടുകളും പരേഡിനെ അത്യാകര്‍ഷകമാക്കി.ആന്‍ ഗാര്‍ഡയിലെ അംഗങ്ങള്‍, ഐറിഷ് കോസ്റ്റ് ഗാര്‍ഡ്, ബാറ്റണ്‍ ട്വിര്‍ലറുകള്‍, അര്‍ട്ടെയ്ന്‍ ബാന്‍ഡ് എന്നിവയും പരേഡിന്റെ ഭാഗമായി. ഡബ്ലിന്‍ മൃഗശാലയുടെ ഗംഭീര ഫ്്ളോട്ടുമുണ്ടായിരുന്നു.

ബുയി ബോള്‍ഗ്, സ്പ്രോയ്, ഇനിഷോവന്‍ കാര്‍ണിവല്‍ ഗ്രൂപ്പ്, ദി ഔട്ടിംഗ് ക്വീര്‍ ആര്‍ട്സ് കളക്ടീവ്, ആര്‍ടാസ്റ്റിക്, ആര്‍ട്ട് എഫ്എക്സ്, കോര്‍ക്ക് പപ്പട്രി കമ്പനി, പാവീ പോയിന്റ് ട്രാവലര്‍ ആന്‍ഡ് റോമ സെന്റര്‍ എന്നിവരാണ് പരേഡിനെത്തിയ മറ്റ് ഗ്രൂപ്പുകള്‍.

നടിയും ഡബ്ലിന്‍ സ്വദേശിനിയുമായ വിക്ടോറിയ സ്മര്‍ഫിറ്റ് ആയിരുന്നു ഈ വര്‍ഷത്തെ ഡബ്ലിനിലെ ഗ്രാന്‍ഡ് മാര്‍ഷല്‍.പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായ അംഗീകാരമാണെന്ന് ഡബ്ലിന്‍ ഗ്രാന്‍ഡ് മാര്‍ഷല്‍ വിക്ടോറിയ സ്മര്‍ഫിറ്റ് പറഞ്ഞു.

ഇന്ത്യന്‍ സമൂഹം ആവേശപൂര്‍വം

ടിപ്പററി: കൗണ്ടി ടിപ്പററിയിലുംക്ളോണ്‍മലിലും,കാഷലിലും ,നടന്ന സെന്റ് പാട്രിക്സ് പരേഡിലും ഇന്ത്യന്‍ സമൂഹം ആവേശപൂര്‍വ്വം പങ്കെടുത്തു.വര്‍ണ്ണശബളമായി ചടുല താളത്തോടെ നീങ്ങിയ കുടിയേറ്റക്കാരുടെ നിരയെ കരഘോഷത്തോടെയാണ് ടിപ്പററി എതിരേറ്റത്.

കെറി ,കോര്‍ക്ക്,ഗോള്‍വേ,ലീമെറിക്ക് . ബ്ളാഞ്ചാര്‍ഡ്‌സ് ടൌണ്‍, മുല്ലിങ്ഗാര്‍, സ്ലൈഗോ,പോര്‍ട്ട് ലീഷ് ,ബാലിനസ്ലോ ,വെക്‌സ് ഫോര്‍ഡ്, തുടങ്ങി മിക്കവാറും എല്ലാ ഐറിഷ് നഗരങ്ങളിലും സെന്റ് പാട്രിക്ക്സ് ഡേ പരേഡുകള്‍ നടത്തപ്പെട്ടു.ഇവിടങ്ങളിലെല്ലാം ഇന്ത്യന്‍ സാന്നിധ്യവും,ത്രിവര്‍ണ്ണപതാകയും നിറഞ്ഞുനിന്നു. നമ്മള്‍ ഒന്നാണ് എന്ന ഐക്യ സന്ദേശത്തിന്റെ പ്രകടനമായിരുന്നു രാജ്യമെങ്ങും ഇത്തവണത്തെ സെന്റ് പാട്രിക്സ് ദിനത്തെ വ്യത്യസ്തമാക്കിയത്.

ഗോള്‍വേ പരേഡില്‍ മറാത്തി മണ്ഡല്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.

എന്നിസ്‌കോർത്തിയിൽ നിന്നും

കാര്‍ലോയില്‍ നൂറുകണക്കിന് ഇന്ത്യക്കാരാണ് പരേഡിനെത്തിയത്.

എന്നിസ് കോര്‍ത്തിയിലും, വാട്ടര്‍ഫോര്‍ഡിലും ഇന്ത്യന്‍ കമ്മ്യുണിറ്റി ദേശീയദിനാഘോഷത്തില്‍ ആഹ്ലാദ പൂര്‍വം പങ്കെടുത്തു.

കാസില്‍ബാറില്‍ മയോ മലയാളി അസോസിയേഷന്‍ ,തിരുവാതിരയും,നാടന്‍കലകളുമായി ആഘോഷത്തെ വര്‍ണ്ണാഭമാക്കി.

താലയില്‍ നടന്ന സെന്റ് പാട്രിക്‌സ് ദിന പരിപാടികളില്‍ നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.മേയര്‍ കൗണ്‍സിലര്‍ ബേബി പെരേപ്പാടനാണ് താലയിലെ സെന്റ പാട്രിക്‌സ് പരേഡിന് നേതൃത്വം നല്‍കിയത്.

ഗോള്‍വേയിലെ സെന്റ് പാട്രിക്സ് ഡേ പരേഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു.കൗണ്ടിയുടെ തീരദേശ ചുറ്റുപാടുകളും സമുദ്ര പൈതൃകത്തെയും അനാവരണം ചെയ്യുന്നതായിരുന്നു ഇവിടുത്തെ സെന്റ് പാട്രിക്സ് ഡേ പരേഡ്. 50,000 ത്തോളം ആളുകള്‍ പരേഡ് ആസ്വദിക്കാനെത്തിയത്. സംഗീതജ്ഞനായ ഷാരോണ്‍ ഷാനനായിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍. പ്രാദേശിക വിശിഷ്ടാതിഥികള്‍ക്കൊപ്പം തുറന്ന ടോപ്പ് ബസ് ടോപ്പിലാണ് ഇദ്ദേഹം പരേഡിന്റെ ഭാഗമായത്.

കോര്‍ക്കിലെ വ്യത്യസ്തത കുട്ടികളുടെ പങ്കാളിത്തം

കാബിന്‍ സ്റ്റുഡിയോയില്‍ നിന്നുള്ള കുട്ടികളാണ് കോര്‍ക്കിലെ ഈ വര്‍ഷത്തെ പരേഡിലെ ഗ്രാന്‍ഡ് മാര്‍ഷലുകള്‍.കഴിഞ്ഞ സമ്മറിലെ അന്താരാഷ്ട്ര സംഗീത ഹിറ്റായി മാറിയ ഇവരുടെ റാപ്പ് ഗാനമായ ദി സ്പാര്‍ക്കിന് അടുത്തിടെ ആര്‍ടിഇ ചോയ്‌സ് മ്യൂസിക് അവാര്‍ഡായ സോംഗ് ഓഫ് ദ ഇയറും ലഭിച്ചിരുന്നു. പരമ്പരാഗതമായി പരേഡിന്റെ ഭാഗമായ 57 മറ്റ് ഗ്രൂപ്പുകളും 3,000ത്തിലധികം പേരും അവരോടൊപ്പമുണ്ടായിരുന്നു.

ബെല്‍ഫാസ്റ്റിലെ ആഘോഷം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുടനീളം സെന്റ് പാട്രിക്സ് ഡേ പരേഡ് നടന്നു. ബെല്‍ഫാസ്റ്റിലെ സെന്റ് പാട്രിക്സ് ഡേ പരേഡ് കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ സ്ട്രീറ്റുകളില്‍ അണിനിരന്നു.

പ്രാദേശിക നൃത്തസംഘങ്ങള്‍, സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, സംഗീതജ്ഞര്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ സംഗീതവും, നൃത്തവും,തെരുവുനാടകവും ഏറെ ശ്രദ്ധേയമായി.ബെല്‍ഫാസ്റ്റ് മേയര്‍ മിക്കി മുറെയാണ് പരേഡിനെ നയിച്ചത്.പരേഡിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മുറെ പറഞ്ഞു.

വൈറ്റ്ഹൗസും പച്ചയായി
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക് ദിന പരേഡിന് നേതൃത്വം നല്‍കിയത് യു എസ് ആര്‍മിയുടെ ഏറ്റവും വലിയ ഐറിഷ് റെജിമെന്റായ ‘ദി ഫൈറ്റിംഗ് 69’ ആയിരുന്നു.സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച്, വൈറ്റ് ഹൗസിന്റെ വടക്കന്‍ പുല്‍ത്തകിടിയാകെ പച്ച നിറത്തിലുള്ള ജലധാരകൊണ്ട് നിറഞ്ഞിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!