head1
head3

ഐറിഷ് പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ അക്രമാസക്ത പ്രതിഷേധങ്ങള്‍, കുടിയേറ്റക്കാര്‍ക്കെതിരെ വലത് പക്ഷ തീവ്രവാദികള്‍

ഡബ്ലിന്‍: ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ ലീന്‍സ്റ്റര്‍ ഹൗസിന് പുറത്ത് രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ഇന്നലെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 13 പേരെ അറസ്റ്റു ചെയ്തു.

അയര്‍ലണ്ടിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ടി ഡി മാരും ഉദ്യോഗസ്ഥരുമടക്കമുള്ള നിരവധി പേര്‍ രണ്ട് മണിക്കൂറോളം പാര്‍ലമെന്റ് മന്ദിരത്തില്‍ കുടുങ്ങി.പുറത്തിറങ്ങിയ ചില ടി ഡി മാരെ അസഭ്യവര്‍ഷത്താലും ഭീഷണിയാലുമാണ് അക്രമകാരികള്‍ നേരിട്ടത്.

ലെയിന്‍സ്റ്റര്‍ ഹൗസിന്റെ വിപുലമായ സമുച്ചയത്തില്‍ ജോലി ചെയ്യുന്ന രാഷ്ട്രീയകാര്യ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാങ്കേതിക ജീവനക്കാര്‍ , അഷര്‍മാര്‍, കാറ്ററിംഗ് സ്റ്റാഫ്, പത്രപ്രവര്‍ത്തകര്‍, ഗാര്‍ഡാ, പ്രതിരോധ സേനയിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള 1,000-ത്തിലധികം പേരെ ഭീഷണിപ്പെടുത്തികൊണ്ടായിരുന്നു തീവ്രവാദികള്‍ പാര്‍ലമെന്റിന് പുറത്തു നിലയുറപ്പിച്ചത്.

ഓണ്‍ലൈനിലൂടെ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ വ്യാജവും,പ്രകോപനപരവുമായ പ്രചാരണം നടത്തി ,ആള്‍ക്കൂട്ടത്തെ വിളിച്ചു കൂട്ടി ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുന്ന ഗ്രൂപ്പുകളുടെ എണ്ണം സമീപകാലത്ത് കൂടുകയാണ്.

സമാധാനപ്രിയരായ പൊതുജനങ്ങള്‍, പൊതു പ്രതിനിധികള്‍, ഗാര്‍ഡ സിയോചന അംഗങ്ങള്‍ എന്നിവരുടെ നേരെ ക്യാമറ വീഡിയോ ചിത്രീകരിച്ചു കൊണ്ടുള്ള പെരുമാറ്റം ആക്രമണാത്മകമായി മാറുകയായിരുന്നു . ഇന്നലെ പാര്‍ലമെന്റിന് പുറത്തിറങ്ങിയ മൈക്കല്‍ ഹീലി-റേ ടിഡി പ്രതിഷേധക്കാരുടെ പിടിയില്‍ പെട്ട് പോയ സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ജീവിതച്ചെലവ് പ്രതിസന്ധി, പാര്‍പ്പിട പ്രതിസന്ധി, ആരോഗ്യ സാമൂഹിക ക്ഷേമത്തിലെ പ്രതിസന്ധികള്‍ എന്നി വിഷയങ്ങളാണ് ഇത്തരക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നതെങ്കിലും, ഇവരുടെ പ്രതിഷേധങ്ങള്‍ കുടിയേറ്റക്കാര്‍ക്കെതിരെയും,സോഷ്യല്‍ ഇന്‍ക്ലൂഷന് എതിരായുള്ളതുമാണെന്നത് അമ്പരപ്പിക്കുന്നതാണ്.കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും പബ്ലിക് ലൈബ്രറികള്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ പ്രതിഷേധങ്ങളും വലത് തീവ്രവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</<

Comments are closed.