head1
head3

എല്ലാ കുഞ്ഞുങ്ങള്‍ക്കും 12 മാസത്തിനുള്ളില്‍ ചിക്കന്‍പോക്സ് വാക്സിന്‍ നല്‍കുന്നു

ഡബ്ലിന്‍ : ശിശുരോഗ പ്രതിരോധത്തിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് എച്ച് എസ് ഇ ചിക്കന്‍പോക്സ് വാക്സിന്‍ നല്‍കുന്നു. 2024 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ ജനിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും 12 മാസത്തിനുള്ളിലാണ് ഇത് നല്‍കുക. ജൂനിയര്‍ ഇന്‍ഫന്റ്സിനുള്ള രണ്ടാമത്തെ ചിക്കന്‍പോക്‌സ് വാക്‌സിന്‍ ജി പിമാര്‍ സൗജന്യമായി നല്‍കുമെന്നും എച്ച് എസ് ഇ വ്യക്തമാക്കി.

ചിക്കന്‍പോക്‌സ് സാധാരണമായ സാഹചര്യത്തിലാണ് വാക്സിന്‍ നല്‍കുന്നതെന്ന് എച്ച് എസ് ഇ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസിലെ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാന്റല്‍ മീഗോണ്‍ പറഞ്ഞു.ഏകദേശം 90% കുട്ടികള്‍ക്കും പത്ത് വയസ്സാകുമ്പോഴേക്കും ചിക്കന്‍പോക്സ് വരുന്നുണ്ടെന്ന് ഡോക്ടര്‍ മിഗോണ്‍ പറയുന്നു.

സാധാരണ രോഗമാണെങ്കിലും ചിലര്‍ക്ക് ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. വാക്സിന്‍ നല്‍കുന്നത് കുട്ടികള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണം ഉറപ്പാക്കുമെന്നും മിഗോണ്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ 170 പേരെയാണ് ചിക്കന്‍പോക്സ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവരില്‍ 100 ലേറെ പേരും പത്ത് വയസ്സിന് താഴെയുള്ളവരാണ്.2022ല്‍ ആശുപത്രിയിലെത്തിയത് 75 കേസുകളായിരുന്നു.

ചിക്കന്‍പോക്സ് വാക്സിന്‍ വളരെ പോസിറ്റീവാണെന്നും ന്യുമോണിയ, സെപ്റ്റിസീമിയ തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.രണ്ട് ഡോസുകള്‍ക്ക് ശേഷം 20 വര്‍ഷവും അതില്‍ കൂടുതലും കാലം പ്രതിരോധശേഷിയും ലഭിക്കും.

ഒക്ടോബര്‍ 1 ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് ഈ വാക്സിന്‍ ആവശ്യമെന്ന് തോന്നുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം നിലയില്‍ വാക്‌സിനേഷന്‍ നല്‍കുന്നത് പരിഗണിക്കാമെന്ന് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ അഡൈ്വസറി കമ്മിറ്റി പറഞ്ഞു.വാക്സിന്‍ എടുക്കണമോ എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സ്പെഷ്യലിസ്റ്റിന്റെ ഉപദേശം തേടാവുന്നതാണെന്നും മീഗോണ്‍ പറഞ്ഞു.

പുതിയ വാക്സിന്‍ ഷെഡ്യൂള്‍ ഇങ്ങനെ :

ആറാം മാസത്തില്‍ നല്‍കിയിരുന്ന മെനിഞ്ചൈറ്റിസ് മെന്‍ക് വാക്സിന്‍ ഡോസ് നീക്കി പകരം 12ാം മാസത്തില്‍, ചിക്കന്‍പോക്സ് (വാരിസെല്ല) വാക്സിന്‍ നല്‍കും.13 മാസത്തില്‍, സംയുക്ത ഹിബ്/മെന്‍കിന് പകരം 6-ഇന്‍-1, മെന്‍ക് വാക്സിനാകും നല്‍കുക.അതേസമയം, 2, 4, 6, 12, 13 മാസങ്ങളില്‍ തുടരുന്ന ജി പി സന്ദര്‍ശനങ്ങളുടെ എണ്ണത്തില്‍ മാറ്റങ്ങളൊന്നുമില്ല- എച്ച് എസ് ഇ വിശദീകരിച്ചു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!